ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിക്കെതിരെ സംസ്ഥാന സർക്കാരും, അദാനി ഗ്രൂപ്പും, ക്വാറി ഉടമകളും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് ഹരിത ട്രൈബ്യൂണൽ ഉത്തരവ്.ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സർകാരടക്കം ഹർജികൾ നൽകിയത്.
ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. ദേശീയ ഹരിത ട്രൈബ്യുണലിന്റേത് അധികാര ബലപ്രയോഗമാണെന്നും, ദൂരപരിധി മറ്റ് സംസ്ഥാനങ്ങളിൽ ബാധകമാക്കിയിട്ടില്ലെന്നുമാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.
ഹരിത ട്രൈബ്യുണൽ ഉത്തരവിനെ തുടർന്ന് കേരളത്തിലെ ക്വാറികൾ പൂർണമായും അടച്ചിടുന്ന സാഹചര്യമുണ്ടായെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ട്രൈബ്യുണൽ ഉത്തരവ് കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നുവെന്നാണ് അദാനി ഗ്രൂപ്പിന്റെ പരാതി.
പരിസ്ഥിതി പ്രശ്നങ്ങളിൽ ഒരു നിവേദനത്തിന്റെ പകർപ്പിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ ട്രൈബ്യൂണലിന് കഴിയില്ലെന്നാണ് ക്വാറി ഉടമകൾ വാദിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here