കർഷകരോഷം ആർത്തിരമ്പുന്നു; ഹരിയാനയിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തം

കർഷകർക്ക് നേരെ ഹരിയാനയിൽ പൊലീസ് നടത്തിയ അതിക്രമത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. കർഷകർക്ക് പിന്തുണയും അക്രമികൾക്ക് ശിക്ഷയും ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ദില്ലി ഘടകം നാളെ മാർച്ച് നടത്തും. അതെ സമയം ഈ മാസം അഞ്ചിന് നടക്കുന്ന മഹാ പഞ്ചായത്തിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പങ്കെടുത്ത ചടങ്ങിൽ പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെ ആയിരുന്നു പൊലീസ് ഭീകരമായ ലാത്തിച്ചാർജ് നടത്തിയത്. ഈ അക്രമത്തിൽ കൊല്ലപ്പെട്ട കർഷകൻ്റെ വീട് അഖിലേന്ത്യാ കിസാൻ സഭ നേതാവ് കൃഷ്ണ പ്രസാദ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോയേഴ്സ് യൂണിയൻ രംഗത്ത് എത്തിയിരിക്കുന്നത്. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ദില്ലി ഘടകം നാളെ സുപ്രീംകോടതി മുതൽ ഹരിയാന ഭവൻ വരെയാണ് മാർച്ച് നടത്തുന്നത്.

കർണൽ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ ആയുഷ് സിൻഹയ്ക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് കർഷക സംഘടനകൾ നേരത്തെ രംഗത്ത് എത്തിയിരുന്നു. ശനിയാഴ്ച പൊലീസ് നടത്തിയ അക്രമത്തിൽ തലയ്ക്ക് പരുക്കേറ്റ സുശൂൽ കാജൽ എന്ന കർഷകനാണ് മരിച്ചത്. കർഷകരുടെ തല അടിച്ച് പൊട്ടിക്കാൻ നിർദ്ദേശം നൽകുന്ന ആയുഷ് സിൻഹയുടെ വീഡിയോയും അന്നെ ദിവസം പ്രചരിച്ചു.

അതേസമയം ഭരണകൂടങ്ങൾ സമരം അടിച്ചമർത്താൻ ശ്രമിക്കുന്നതിനു ഇടയിൽ മഹാപഞ്ചായത്തിന് ഒരുങ്ങുകയാണ് കർഷകർ. ഈ മാസം അഞ്ചിന് മുസഫർ നഗറിലാണ് കർഷക മഹാപഞ്ചായത്ത്. കർഷക സമരം പത്താം മാസത്തിലേക്ക് കടന്നിട്ടും കാർഷിക കരിനിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഇതുവരെയും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News