നോട്ടീസ് മറികടന്ന് അജിത തങ്കപ്പന്‍ ഓഫീസില്‍ പ്രവേശിച്ചു; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ് മറികടന്ന് തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ഓഫീസില്‍ പ്രവേശിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ് അജിത തങ്കപ്പന്‍ ചെയര്‍പേഴ്സന്റെ ഓഫീസില്‍ പ്രവേശിച്ചത്. അതേസമയം സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.

പണക്കിഴി വിവാദത്തില്‍ തെളിവുകള്‍ നഷ്ടമാകാതിരിക്കാന്‍ വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം നഗരസഭാ സെക്രട്ടറിയാണ് ഓഫീസ് നോട്ടീസ് പതിച്ച് സീല്‍ ചെയ്തത്. ചെയര്‍പേഴ്സന്റെ മുറിയിലെ സി സി ടി വി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനായായിരുന്നു നടപടി. ഹാര്‍ഡ് ഡിസ്‌ക്, മോണിറ്റര്‍, സി പി യു തുടങ്ങിയ ഉപകരണങ്ങള്‍ തെളിവായി സംരക്ഷിക്കേണ്ടതിനാല്‍ വിജിലന്‍സിന്റെ അനുവാദമില്ലാതെ മുറി തുറക്കരുതെന്നായിരുന്നു നോട്ടീസിലെ നിര്‍ദേശം.

സംഭവത്തില്‍ തുടര്‍നടപടി ഉറപ്പാക്കി കഴിഞ്ഞ ദിവസം അന്വേഷകസംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ ഓഫീസ് മുറിയില്‍നിന്ന് പണമടങ്ങിയ കവറുമായി കൗണ്‍സിലര്‍മാര്‍ പുറത്തേക്ക് വരുന്ന സി സി ടി വി ദൃശ്യങ്ങളാണ് വിജിലന്‍സ് ശേഖരിച്ച പ്രധാന തെളിവ്.

ആറു കൗണ്‍സിലര്‍മാരുടെ ദൃശ്യങ്ങളാണ് വിജിലന്‍സിന് ലഭിച്ചത്. ഓണക്കോടിക്കൊപ്പം ഒരേ തരത്തിലുള്ള കവറുമായാണ് എല്ലാവരും പുറത്തേക്ക് വരുന്നത്. ഇതുള്‍പ്പെടുന്ന റിപ്പോര്‍ട്ട് പരിശോധിച്ച് പ്രാഥമികാന്വേഷണത്തിനോ കേസ് രജിസ്റ്റര്‍ ചെയ്തുള്ള തുടര്‍ നടപടിക്കോ ഡയറക്ടര്‍ ഉത്തരവിട്ടേക്കും. അഴിമതി നടന്നതിന്റെ തെളിവ് ലഭ്യമായതിനാല്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അജിത തങ്കപ്പന്‍ രാജിവയ്ക്കേണ്ടിവരും.

വിജിലന്‍സ് കേസ് വരുന്നതോടെ അധ്യക്ഷയെ സംരക്ഷിച്ച ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലാകും. ഗുരുതര ആരോപണമുയര്‍ന്നിട്ടും അജിതയ്ക്കെതിരെ നേതൃത്വം നടപടിക്ക് തയ്യാറായിട്ടില്ല. പകരം, ഗ്രൂപ്പുപോരിന്റെ ഭാഗമാണ് ആരോപണമെന്ന് വരുത്തി അന്വേഷകസമിതിയെ നിയോഗിക്കുകയായിരുന്നു. അജിത തങ്കപ്പനെ വെള്ളപൂശിയുള്ള റിപ്പോര്‍ട്ട് കെ പി സി സി ഇതുവരെ പരിഗണിച്ചിട്ടില്ല.

തുടരന്വേഷണത്തിന് വിജിലന്‍സ് തീരുമാനിച്ചാല്‍ അജിത തങ്കപ്പന്‍ വിതരണം ചെയ്ത പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടിവരും. അഴിമതിപ്പണമാണ് നല്‍കിയതെന്ന് തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കാം. ഓണക്കോടിക്കൊപ്പം 43 കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപവീതം നല്‍കാനുള്ള പണം അധ്യക്ഷയ്ക്ക് എവിടെനിന്ന് കിട്ടിയെന്നാണ് വിജിലന്‍സ് അന്വേഷിക്കുക. കൗണ്‍സില്‍ തീരുമാനത്തിലാണ് പണവിതരണമെങ്കില്‍, അതിന്റെ മിനിറ്റ്സും രേഖകളും ധനവകുപ്പിന്റെ അംഗീകാരപത്രവും സെക്രട്ടറിയുടെ ഉത്തരവും ഹാജരാക്കേണ്ടിവരും. ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ തിരികെ നല്‍കിയതിനാല്‍ പണം നഗരസഭയുടേതല്ലെന്ന് ഉറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News