സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം കഠിന തടവ് അനുഭവിക്കുന്ന മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മോശം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി സജ്ജൻ കുമാർ സമർപ്പിച്ച ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യപേക്ഷ തള്ളിയത്. സ്വന്തം ചെലവിൽ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.
സജ്ജൻ കുമാറിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് കണക്കിലെടുത്ത ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് ജാമ്യപേക്ഷ തള്ളുകയായിരുന്നു. നീചമായ കുറ്റകൃത്യം ചെയ്തെന്ന് ആരോപണമുള്ള വ്യക്തിയാണ് സജ്ജൻ കുമാറെന്ന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
1984 ൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ സിഖ് മതവിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ കലാപത്തിൽ തെക്കൻ ദില്ലിയിൽ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് ദില്ലി ഹൈക്കോടതി സജ്ജൻകുമാറിന് ജീവപര്യന്തം കഠിനതടവ് വിധിച്ചത്.
അതേസമയം, സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകണമെന്ന് മെഡിക്കൽ അധികൃതർക്ക് ബോധ്യപ്പെട്ടാൽ അവർക്ക് മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here