മുന്‍ കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍. ഇനി മുതല്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാനാണ് സിപിഐഎമ്മില്‍ ചേര്‍ന്നതെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
എ.കെ.ജി സെന്ററില്‍ സി.പി.എം സെക്രട്ടറി എ.വിജയരാഘവന്‍ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. രാജ്യത്ത് ഒരു മതനിരപേക്ഷ സര്‍ക്കാര്‍ വരണമെന്നാണ് കോണ്‍ഗ്രസ് അല്ലാത്ത എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനാണ് പാർട്ടി പ്രവേശം പ്രഖ്യാപിച്ചത്. വാർത്താസമ്മേളത്തിനിടെയായിരുന്നു പ്രഖ്യാപനം. ഡിസിസി അധ്യക്ഷ പട്ടികയില്‍ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് പി എസ് പ്രശാന്ത് പുറത്താക്കപ്പെട്ടത്.
കോണ്‍ഗ്രസിനെ ബാധിച്ച സംഘടനാ രോഗങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതിനാണ് തന്നെ പുറത്താക്കിയത്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പെരുമാറുന്നത്. സ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ കയ്യിലാണ് പാര്‍ട്ടി. അതിന് നേതൃത്വം നല്‍കുന്നവരെയാണ് പുതിയ ഡി.സി.സി പ്രസിഡന്റുമാരായി നിയമിച്ചതെന്നും പ്രശാന്ത് പറഞ്ഞു.
പി എസ് പ്രശാന്ത് ഇടതുപക്ഷത്തേക്ക് എത്തുന്നതോടെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കൂടുതൽ കോൺഗ്രസ് പ്രവർത്തകർ ഇടതുപക്ഷത്തേക്ക് എത്തുമെന്നാണ് സൂചന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here