ഇടുക്കി – പണിക്കന്‍കുടിയില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു. അയൽവാസിയുടെ അടുക്കളയില്‍നിന്ന് പുറത്തെടുത്ത മൃതദേഹം
പോസ്റ്റ്മോര്‍ട്ടം നടപടികൾക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അയൽവാസി ബിനോയിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ദിവസമാണ് കാമാക്ഷി സ്വദേശിയും പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന സിന്ധുവിന്‍റെ മൃതദേഹം സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ വീടിന്‍റെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി തുടർനടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. കോട്ടയത്തുനിന്നുള്ള ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയതിന് ശേഷമാണ് സമ്യ മൃതദേഹം പുറത്തെടുത്തത്.
അടുപ്പിന് കീഴെ രണ്ടടി താഴ്ച്ചയിലായിരുന്നു മൃതദേഹം. കുഴിയിൽ ഇറക്കിയിരുത്തി മണ്ണിട്ട് മൂടിയ നിലയിലായിരുന്നു. മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് മറച്ചിരുന്നു.ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്‍റ് ജോസഫിന്‍റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഇടുക്കി ഡി വൈ എസ് പി ഇമ്മാനുവേല്‍ പോളിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ചു.
കഴിഞ്ഞ പന്ത്രണ്ടാം തീയതി മുതലാണ് സിന്ധുവിനെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പതിനാറാം തീയതി മുതല്‍ ഒളിവില്‍ പോയ പ്രതിയെന്ന് സംശയിക്കുന്ന അയല്‍വാസി ബിനോയിയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം ഈര്‍ജ്ജിതമാക്കി.
ഫോണ്‍കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ തമിഴ്നാട്ടിലേയ്ക്ക് കടന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതി ഫോണും സിമ്മും മാറ്റിയതായും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ വൈകാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here