മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണി വരെ തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം തലശ്ശേരിയിൽ സംസ്‌കരിക്കും.
മാഹിയിലെ ഒക്ടോബർ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു മംഗലാട്ട് രാഘവന്‍. മാഹി മോചനത്തിനുശേഷം പത്രപ്രവർത്തകനായും ഫ്രഞ്ച് കവിതകളുടെ വിവർത്തകനായുമാണു മംഗലാട്ട് പ്രവർത്തിച്ചത്. ഫ്രഞ്ച് കവിതാ വിവര്‍ത്തനത്തിലും താരതമ്യപഠനത്തിലും മുഴുകി.
മയ്യഴി സെന്‍ട്രല്‍ ഫ്രഞ്ച് സ്‌കൂളിലെ വിദ്യാഭ്യാസമായിരുന്നു ഫ്രഞ്ച് അനായാസം കൈകാര്യം ചെയ്യാനുള്ള കൈമുതല്‍. അതിനാല്‍ കവിതകള്‍ മലയാളത്തിലേക്ക് നേരിട്ട് മൊഴിമാറ്റി. ആറുവര്‍ഷത്തെ നിരന്തരപഠനത്തിന്റെ ഫലമാണ് താരതമ്യംകൂടി ഉള്‍പ്പെടുത്തിയുള്ള ‘ഫ്രഞ്ച് കവിതകള്‍’ (1993). ഫ്രഞ്ച് പ്രണയഗീതങ്ങള്‍ (1999), വിക്തര്‍ ഹ്യുഗോവിന്റെ കവിതകള്‍ (2002) എന്നിവയാണ് മറ്റു കൃതികള്‍.
ഇന്ത്യയില്‍ മറ്റേതെങ്കിലും ഭാഷയില്‍ ഇത്രയും സമഗ്രമായ ഫ്രഞ്ച് കാവ്യവിവര്‍ത്തനമുണ്ടായിട്ടില്ലെന്നായിരുന്നു അഴീക്കോടിന്റെ പ്രശംസ. മലയാളത്തിലെ ഫ്രഞ്ച് പദങ്ങള്‍, മലയാളത്തിലെ ബാലഭാഷ, വിക്തര്‍ ഹ്യുഗോവും ബാലാമണിയമ്മയും എന്നിവ മൗലികപഠനങ്ങളില്‍ ചിലതാണ്. ഫ്രഞ്ച് കവിതകള്‍ക്ക് 1994-ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരവും ലഭിച്ചു.
പരേതയായ കെ വി ശാന്തയാണ് ഭാര്യ. മക്കള്‍: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജന്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here