മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റും ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വര്‍ഷം. ഹിന്ദുത്വ ഭീകരതയുടേയും അക്രമണോത്സുകതയുടേയും അസഹിഷ്ണുതയുടേയും ഇരയാണ് ഗൗരി ലങ്കേഷ്.
2017 സെപ്റ്റംബർ 5-ന് രാത്രി എട്ടിനാണ് തെക്കുപടിഞ്ഞാറൻ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് ഗൗരി മരണത്തിന് കീഴടങ്ങിയത്. തീവ്രവാദികളുടെ ആയുധങ്ങള്‍ക്ക് തൂലികയെ ജയിക്കാനുള്ള കരുത്തില്ലെന്ന് തെളിയിക്കുന്നത് തന്നെയാണ് ഗൗരിയുടെ മരണത്തിന് മുമ്പും ശേഷവുമുള്ള ജീവിതം.
പഴയതിനെക്കാള്‍ ഹന്ദുത്വ തീവ്രവാദ ആശങ്ങള്‍ക്ക് ഭീഷണിയായി വളരുകയായിരുന്നു കൊലപാതകത്തിന് ശേഷവും ഗൗരി. ഇന്ത്യയുടെ തെരുവുകളും യുവത്വവുമെല്ലാം പിന്നീട് ഗൗരിയുടെ ശബ്ദമായി. നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിന് ഹോട്ടി മഞ്ജ എന്നറിയപ്പെടുന്ന നവീൻ കുമാർ അറസ്റ്റിലായതോടെ കൊലപാതകികളിലേക്കുള്ള വാതിലുകള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ തുറന്നു കിട്ടി.
ഒരാഴ്ചത്തെ നിരന്തര ചോദ്യം ചെയ്യലിനു ശേഷമാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഗൗരി ലങ്കേഷിന്‍റെ കൊലയാളികൾക്ക് സഹായം നൽകിയിരുന്നു എന്നാണ് ഇയാൾ സമ്മതിച്ചത്. മാസങ്ങളായി ഇരുട്ടിലൊളിച്ചിരുന്ന കൊലപാതകികളിലേക്കുള്ള പൊലീസിന്‍റെ ചൂണ്ടുപലകയായി ഈ കുറ്റ സമ്മതം മാറി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണഅ ഗൗരിയുടേതെന്ന് തന്നെയാണ് തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യക്തമായത്.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ കൊലപാതകത്തിൽ പങ്കാളികളായവർക്ക് മറ്റുള്ള കൂട്ടാളികളെക്കുറിച്ച് വലിയ അറിവില്ലായിരുന്നു. കൊലപാതകത്തിന്‍റെ ആസൂത്രണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കേണ്ടതായി വന്നു. ഇത് അന്വേഷണത്തില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു മൂന്ന് മാസംകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുന്നതും കൊലപാതകിയായ പരശുറാം വാഗ്മയറിലേക്ക് എത്തുന്നതും.
ഉത്തര കർണാടകയിലെ ബിജാപുര ജില്ലയിലെ സിന്ധഗി എന്ന ടൗണിൽ നിന്നുള്ളയാളാണ് ഇയാൾ ഇരുപത്തിയഞ്ച് വയസാണ് ഇയാളുടെ പ്രായം.ഇവിടെ ചെറിയ ഒരു ഷോപ്പ് നടത്തിവരുന്ന പരശുറാം, സനാതൻ സൻസ്ത, ശ്രീരാമ സേന എന്നീ തീവ്രസംഘടനകളുടെ സജീവപ്രവർത്തകനായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.
കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ ബംഗളൂരുവിലെ സിഐഡി ഹെഡ് ക്വാർട്ടേഴ്സിലെ എസ്ഐടി ഓഫീസിൽ എത്തിച്ചു.ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ഗൗരി ലങ്കേഷിനെ കൊല്ലാൻ തനിക്ക് നിർദ്ദേശം ലഭിക്കുകയായിരുന്നെന്ന് ഇയാൾ തുടർന്നുള്ള ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
എന്നാൽ, ഇയാൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിഷേധിക്കുകയാണ് ചെയ്തത്.കൊലപാതകത്തിൽ പങ്കാളികളായ മറ്റുള്ളവരുടെ പേരുകള്‍ ഇയാളില്‍ നിന്നുമാണ് പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ കൊലപാതകത്തെയും ആസൂത്രണത്തെയും കുറിച്ചുള്ള കൂടുതല്‍ തെളിവുകല്‍ അന്വേഷണ സംഘം ശേഖരിക്കുതോറും ആസൂത്രണത്തിലെ കൃത്യത ഇവരെ അതിശയിപ്പിച്ചു.
അക്ഷരാഭ്യാസവും ലോകവിവരവും നന്നെ കുറവായിരുന്ന കൊലപാതകികള്‍ കൊലപാതകത്തിന്‍റെ ആസൂത്രണത്തില്‍ പരിചയ സമ്പന്നരാണെന്ന് തോന്നിപ്പിച്ചു.ഗൗരി ലങ്കേഷിന്റെ വീട്ടിലേക്ക് എത്താൻ സിസിടിവി ക്യാമറകളില്ലാത്ത വഴികൾ തെരഞ്ഞെടുത്തു. കൊലപാതകത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ നഗരം വിടുകയും ചെയ്തു.അവരുടെ പെരുമാറ്റത്തിൽ പോലും സംശയിക്കത്തക്കതായി യാതൊന്നും ഉണ്ടായിരുന്നില്ല. അതീവസൂക്ഷ്മതയോടുള്ള കൊലപാതകസംഘത്തിന്‍റെ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവ് ശരിക്കും അന്വേഷണ സംഘത്തെ ഞെട്ടിച്ചു.
ദബോല്‍ക്കറുടേയും പന്‍സാരെയുടെയും കൊലപാതകങ്ങളും ഗൗരിയുടേതുമായി ബന്ധപ്പെടുത്താവുന്നതാണെന്ന് തോന്നിക്കുന്ന പല തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. പൂനെയിലുള്ള എഞ്ചിനീയർ അമോൽ കാലെ, അമിത് ദിക്വേകർ എന്നിവരാണ് ഗൗരി ലങ്കേഷിന്റെയും കൽബുർഗിയുടെയും പൻസാരെയുടെയും ദബോൽക്കരുടെയും കൊലപാതകങ്ങൾക്ക് പിന്നിലെ സൂത്രധാരകർ എന്നാണ് പൊലീസ് വിശ്വസിക്കുന്നത്.
കേസ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. കോടതികൾ ഇടപെട്ടതോടെ പലപ്പോഴായി 19 പ്രതികളെ അറസ്റ്റ് ചെയ്‌തു. 2018 നവംബർ 23-ന് പ്രധാന കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ തുടങ്ങിയിട്ടില്ല. വിചാരണ വൈകുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here