മലയാള ചലച്ചിത്ര പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആഗസ്റ്റ് 12ന്, ഓണം റിലീസ് ആയി നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് സാഹചര്യങ്ങളെ തുടർന്ന് പിന്നീട് മാറ്റിവെക്കുകയായിരുന്നു.
അതേസമയം, ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇപ്പോഴും ആരാധകർക്കിടയിൽ ആകാംഷ നിലനിൽക്കുകയാണ്.ഇപ്പോഴിതാ മരക്കാര്‍ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശനും വ്യക്തമാക്കിയിരിക്കുകയാണ്.
മരക്കാര്‍ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമാണ്. ചുരുങ്ങിയത് 600 സ്‌ക്രീനുകളില്‍ 21 ദിവസമെങ്കിലും ഓടേണ്ട സിനിമയാണിതെന്നും ചെറിയ സ്‌ക്രീനില്‍ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയല്ലെന്നും ചിത്രത്തിന്റെ നായകൻ കൂടിയായ മോഹന്‍ലാല്‍ അറിയിച്ചു.
‘സിനിമ റിലീസ് ചെയ്യുന്നതിന് അനുയോജ്യമായ സമയം കാത്തിരിക്കുകയാണ്. അത് പെട്ടെന്ന് തന്നെയുണ്ടായേക്കും. പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ഈ സാഹചര്യത്തെ നമ്മള്‍ മറികടക്കും, സിനിമകള്‍ തിയറ്ററുകളിലേക്കെത്തും’, മോഹന്‍ലാല്‍ പറഞ്ഞു.
100കോടി ബജറ്റില്‍ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ മലയാളചിത്രമായ മരയ്ക്കാറിൽ നിരവധി പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പ്രണവ് മോഹൻലാല്‍, അര്‍ജ്ജുന്‍ , പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്. ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം.
പ്രിയദര്‍ശന്റെ സ്വപ്ന ചിത്രമായ മരയ്ക്കാറില്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാവും മരക്കാര്‍. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് നിര്‍മ്മാണം. ചിത്രം 2019-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിന് അർഹമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here