‘ആര്‍ എസ് എസും താലിബാനും ഒരുപോലെ’; പരാമര്‍ശത്തിന് പിന്നാലെ ജാവേദ് അക്തറിനെതിരെ തിരിഞ്ഞ് ബി ജെ പി

ആര്‍ എസ് എസും താലിബാനും ഒരുപോലെയാണ് എന്ന മുതിര്‍ന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ പരാമര്‍ശത്തിന് പിന്നാലെ ഭീഷണിയുമായി ബി ജെ പി. ആര്‍ എസ് എസിനെ താലിബാനോട് ഉപമിച്ചതില്‍ സംഘത്തോട് മാപ്പ് പറയാതെ ജാവേദ് അക്തറിന്റെയും കുടുംബാംഗങ്ങളുടെയും സിനിമകള്‍ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ബി ജെ പി എം എല്‍ എ രാം കദം പറഞ്ഞു.

‘താലിബാന്‍ മുസ്ലിം രാഷ്ട്രം ആഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും ഉണ്ട്. ഈ ആളുകള്‍ എല്ലാം ഒരേ ചിന്താഗതിക്കാരാണ്.’ ആര്‍ എസ് എസ്, വി എച്ച് പി, ബജ്രംഗ്ദള്‍ എന്നിവയെ പിന്തുണക്കുന്നവരും ഒന്നു തന്നെയാണെന്നാണ് എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘താലിബാന്‍ മുസ്ലിം രാഷ്ട്രം ആഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരും ഉണ്ട്. ഈ ആളുകള്‍ എല്ലാം ഒരേ ചിന്താഗതിക്കാരാണ് – അത് മുസ്ലീം ആകട്ടെ, ക്രിസ്ത്യന്‍ ആകട്ടെ, ജൂതനോ ഹിന്ദുവോ ആകട്ടെ. താലിബാന്‍ പ്രാകൃതരും അവരുടെ പ്രവര്‍ത്തനങ്ങള്‍ അപലപനീയവുമാണ്. എന്നാല്‍ ആര്‍ എസ് എസ്, വി എച്ച് പി, ബജ്രംഗ്ദള്‍ എന്നിവയെ പിന്തുണക്കുന്നവരും ഒന്നു തന്നെയാണ്’ – ജാവേദ് അക്തര്‍ പറഞ്ഞു.

എന്നാല്‍ ജാവേദ് അക്തറിന്റെ പ്രസ്താവന ലജ്ജാകരമാണെന്നും സംഘപരിവാറിനെയും ഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ക്ക് വേദനജനകവും അപമാനകരവുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെന്നും എം എല്‍ എ രാം കദം പറഞ്ഞു. താലിബാനിലായിരുന്നെങ്കില്‍ ഇത്തരമൊരു പരാമര്‍ശം നടത്താന്‍ അദ്ദേഹത്തിന് കഴിയുമോ. ഈ പൊള്ളയായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്പ് നിലവില്‍ രാജ്യം ഭരിക്കുന്നത് ബി ജെ പിയാണെന്ന് അദ്ദേഹം ചിന്തിക്കണമായിരുന്നു എന്നും രാം കദം വ്യക്തമാക്കി.

എം എല്‍ എ രാം കദമിന്റെ വാക്കുകള്‍: ‘ജാവേദ് അക്തറിന്റെ ഈ പ്രസ്താവന ലജ്ജാകരമാണ്. മാത്രമല്ല, സംഘത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവര്‍ത്തകര്‍ക്കും അവരുടെ ആശയങ്ങള്‍ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്കും വേദനാജനകവും അപമാനകരവുമാണ്. ഈ പരാമര്‍ശങ്ങള്‍ നടത്തുന്നതിനുമുമ്പ്, ഇതേ പ്രത്യയശാസ്ത്രമുള്ള ആളുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭരിക്കുന്നതെന്നും രാജധര്‍മ്മം നിറവേറ്റുന്നുവെന്നും അദ്ദേഹം ചിന്തിക്കണമായിരുന്നു.

താലിബാനെപ്പോലെയാണെങ്കില്‍, അദ്ദേഹത്തിന് ഈ പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുമായിരുന്നോ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എത്ര പൊള്ളയാണെന്നാണ് ഇത് കാണിക്കുന്നത്. പക്ഷേ, അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വികാരത്തെ അദ്ദേഹം വ്രണപ്പെടുത്തി. അവരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച സംഘപ്രവര്‍ത്തകരോട് കൈകൂപ്പി മാപ്പ് പറയുന്നതുവരെ അദ്ദേഹത്തിന്റെ ഒരു സിനിമയും ഈ ഭാരത മണ്ണില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News