കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണം; ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്‌

യുഡിഎഫുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ താഴേത്തട്ടിൽ പ്രവർത്തകരെ കിട്ടില്ലെന്നും കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്‌. ജില്ലകളിലെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചുകൊണ്ടാണ്‌ സെക്രട്ടറിമാർ യുഡിഎഫ്‌ ബന്ധം തുടരുന്നതിലെ പ്രവർത്തകരുടെ പ്രതിഷേധം ചൂണ്ടികാട്ടിയത്‌.

കോൺഗ്രസുമായുള്ള സഹകരണം തുടർന്നാൽ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി ആവർത്തിക്കും. ജില്ലാ സെക്രട്ടറിമാരുടെ അഭിപ്രായത്തിന്‌ ചുവടുപിടിച്ചാണ്‌ സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷം പേരും സംസാരിച്ചത്‌.

യുഡിഎഫ്‌ വിടാനുംവയ്യ, വിടാതിരിക്കാനും വയ്യ എന്ന വല്ലാത്തൊരു രാഷ്‌ട്രീയ പ്രതിസന്ധിയിൽ ആണ്‌ ആർഎസ്‌പി എന്നും വിമർശനം ഉയർന്നു. പാർട്ടിക്ക്‌ ഇനി പിളരാൻ ത്രാണി ഇല്ലെന്നും മുന്നണി വിടുന്നെങ്കിൽ ഒറ്റക്കെട്ടായി തീരുമാനം എടുക്കണമെന്നും വാദം ഉയർന്നു. ഇപ്പോൾ മുന്നണിവിടാനുള്ള സാഹചര്യം ഇല്ലെന്നും രാഷ്‌ട്രീയ സഹാചര്യം വരുമ്പോൾ പാർടി എന്ത്‌ തീരുമാനം എടുത്താലും അതിനൊപ്പം ഉണ്ടാവുമെന്നും എന്നാണ്‌ യോഗത്തിൽ അധ്യക്ഷനായിരുന്ന എൻ കെ പ്രേമചന്ദ്രൻ പറഞ്ഞത്‌.

യുഡിഎഫ്‌ എന്ന കപ്പലിനെ മുക്കുന്ന പണിയാണിപ്പോൾ കോൺഗ്രസ്‌ ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന്‌ പറഞ്ഞ ഷിബു ബേബിജോൺ അനുകൂലമായ രാഷ്‌ട്രീയ സാഹര്യം വരുമ്പോൾ മുന്നണിമാറ്റം ആലോചിക്കേണ്ടിവരുമെന്നും ചൂണ്ടികാട്ടി. കോൺഗ്രസിന്റെ ഈ പൊക്ക്‌ യുഡിഎഫിനെ തകർക്കുമെന്നും ഷിബു കുറ്റപ്പെടുത്തി.കൽപ്പാന്തകാലത്തോളം കോൺഗ്രസ്‌ ബന്ധം തുടരില്ലെന്ന് എ എ അസീസ്‌ മറുപടി പറഞ്ഞു.

ഇടതുപക്ഷ പാർടി എന്ന നിലയിൽ ആർഎസ്‌പിക്ക്‌ കൽപ്പാന്തകാലത്തോളം കോൺഗ്രസുമായുള്ള ബന്ധം തുടരാൻ കഴിയില്ല. ചവറയിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ കോൺഗ്രസ്‌ വലിയ വീഴ്‌ചകാട്ടിയെന്നും എ.എ.അസീസ് പറഞ്ഞു.

കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിലും യുഡിഎഫ്‌ യോഗത്തിലും തുറന്നുപറയും. ബാക്കിയെല്ലാം പിന്നീട്‌ തീരുമാനിക്കാമെന്നും അസീസ്‌ പറഞ്ഞു. ബാബുദിവാകരൻ, ഇറവൂർ പ്രസന്നകുമാർ, സി ഉണ്ണികൃഷ്‌ണൻ, കെ എസ്‌ വേണുഗോപാൽ, സജി ഡി ആനന്ദ്‌, കെ മുസ്‌തഫ, അഡ്വ. സണ്ണിക്കുട്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here