തിരുവനന്തപുരം നഗരത്തിലെ രാജാജി നഗറിലുള്ളവര്‍ക്ക് സന്തോഷത്തിന്റെ ദിനങ്ങളാണ്. സമൂഹത്തിലെ വിവിധ തൊഴിൽ മേഖലയിലുളളവർ ഇവിടെയുണ്ടെങ്കിലും ഒരു ഡോക്‌ടർ ഇതുവരെ രാജാജി നഗർ എന്ന തലസ്ഥാനത്തെ പഴയ ചെങ്കൽചൂള കോളനിയിൽ നിന്നും ഉണ്ടായിട്ടില്ല. ആ വിഷമമാണ് ഇപ്പോള്‍ മാറുന്നത്.
ഓട്ടോ ഡ്രൈവറായ സജിത്തിന്‍റെ ഭാര്യയും തൃശൂർ മെഡിക്കൽ കോളേജിൽ വിദ്യർത്ഥിനിയുമായ സുരഭി എന്ന 23കാരി ബിഡിഎസ് പാസായിരിക്കുകയാണ്. കോളനിയിലെ തന്നെ സുരേഷിന്റെയും മഞ്‌ജുവിന്റെയും മകളാണ് സുരഭി.
വളരെയധികം പ്രയാസം നിറഞ്ഞ വഴികൾ മറികടന്നാണ് സുരഭി ഇപ്പോൾ ഡോക്‌ടറായിരിക്കുന്നത്. പ്രവേശന പരീക്ഷയിൽ ഏറെ പിന്നിലായിരുന്നു. എന്നാൽ ഡോക്‌ടറാകണം എന്ന ആഗ്രഹം കൈവിടാതെ ബുദ്ധിമുട്ടുകൾ സഹിച്ച് പഠിച്ച സുരഭിക്ക് ഒടുവിൽ കഷ്‌ടപ്പാടിന് മധുരമേറിയ പ്രതിഫലം ലഭിച്ചിരിക്കുകയാണ്.
സ്‌കൂൾ പഠന സമയത്ത് ചെങ്കൽചൂളയിൽ നിന്നാണെന്ന് പറയാൻ തന്നെ പ്രയാസമായിരുന്നു. എന്നാലിപ്പോൾ ഇവിടെ നഴ്‌സുമാരും, എൽഎൽബി ബിരുദധാരികളും അദ്ധ്യാപകരും പൊലീസുമെല്ലാമുണ്ടെന്ന് സുരഭി പറയുന്നു. ഒപ്പം ഇപ്പോൾ രാജാജി നഗറിന് അഭിമാനമായി ഡോക്‌ടർ സുരഭിയും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here