മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാൻ വന്ന മധ്യവയസ്കൻ പൊലീസിന്‍റെ പിടിയിൽ. തൃശൂർ പാറളം സ്വദേശി സ്റ്റാൻലിയെ ആണ് തൃശൂർ സിറ്റി പൊലീസ് തന്ത്ര പൂർവം കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തന്‍റെ ടിക്കറ്റുകൾക്ക് 60,000 രൂപ ലോട്ടറി അടിച്ചു എന്നറിയിച്ചാണ് അമ്പത്തിയഞ്ചുകാരനായ സ്റ്റാൻലി നഗരത്തിലെ ലോട്ടറി വിൽപ്പന കേന്ദ്രത്തിൽ എത്തിയത്. ലോട്ടറി പരിശോധിച്ച കടയുടമ അൽപ്പസമയം കാത്തു നിൽക്കാൻ ആവശ്യപ്പെട്ടു. പത്തു മിനിറ്റിനു ശേഷം സ്റ്റാന്‍ലിയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. മോഷ്ടാവിനെ പിടികൂടാൻ സിറ്റി പൊലീസ് വിരിച്ച വലയിൽ സ്റ്റാൻലി കൃത്യമായി വന്നു വീഴുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പൂങ്കുന്നത്തെ കട കുത്തി തുറന്നു 15,000 രൂപയും കുറെ ലോട്ടറി ടിക്കറ്റുകളും മോഷണം പോയത്.
കേസ് അന്വേഷിച്ച വെസ്റ്റ് പൊലീസ് നഷ്ടപ്പെട്ട ലോട്ടറികളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഒരേ സീരീസിൽ ഉള്ള ടിക്കറ്റുകള്‍ക്ക് 60,000 രൂപ അടിച്ചെന്നു വ്യക്തമായതോടെ പ്രതി വരുമെന്നും വന്നാൽ അറിയിക്കണം എന്നും എല്ലാ ലോട്ടറി കടകളിലും രഹസ്യ നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് സ്റ്റാൻലി പിടിയിൽ ആയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here