എൺപതുകളിലെ പ്രണയ മുഖം; മലയാളിയുടെ വിരഹ കാമുകനില്ലാത്ത 11 വര്‍ഷങ്ങള്‍

മലയാളിയ്ക്ക് പ്രണയാർദ്രമായ ഒരു കാലം സമ്മാനിച്ച മുഖം വേണു നാഗവളളി ഓർമയായിട്ട് ഇന്ന് 11 വർഷങ്ങൾ. പോക്കുവെയിൽ പൊന്നുരുകി പുഴയിലേക്കു വീഴുംപോലെ അത്രമേൽ സൗമ്യമായി വേണു നാഗവള്ളി എന്ന കലാകാരൻ വിടവാങ്ങിയപ്പോൾ മലയാള സിനിമയ്‌ക്ക് നഷ്‌ടമായത് വലിയൊരു കാലം, വലിയൊരു ലോകം.

1949 ഏപ്രിൽ 16 നായിരുന്നു വേണു നാഗവള്ളിയുടെ ജനനം. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം തിളങ്ങിയ വേണുഗോപാൽ എന്ന വേണു നാഗവള്ളിക്കു സിനിമ ഹൃദയത്തോടു ചേർന്ന വികാരമായിരുന്നു. മലയാളത്തിലെ ഒരു കാലഘട്ടത്തിലെ യുവത്വത്തിന്റെ മുഖമായിരുന്നു വേണുവിന്. അലസമായ മുടിയിഴകളും വിഷാദം നിഴലിച്ച കണ്ണുകളുമായി സ്ക്രീനിലേക്കു കുടിയേറിയ ചെറുപ്പത്തെ മലയാളം നെഞ്ചോടു ചേർത്തു പിടിച്ചതിനു കാലം സാക്ഷി.

കലാകാരന്റെ രക്തം വേണുവിന്റെ സിരകളിൽ തലമുറയായി പടർന്നതാണ്. പലവിധ വേഷങ്ങൾ ജീവിതത്തിൽ കെട്ടിയാടിയ ശേഷമാണു വേണു കെ.ജി. ജോർജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിലെ നായകനായത്. ചിത്രത്തിൽ, രാഹുലൻ എന്ന കവിയ്ക്കു നൽകിയ സജീവത പിന്നീടു വേണുവിനെ സിനിമയുടെ സജീവസാന്നിധ്യമാക്കി.

പിന്നീടെത്രയോ കഥാപാത്രങ്ങൾ വേണുവിലൂടെ പിറവി നേടി. ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി ജോലി ചെയ്യുമ്പോഴായിരുന്നു വേണുവിന്റെ സിനിമാ പ്രവേശം. അതിനുമുൻപ് ഇടക്കാലത്തു കോവളത്തെ ഒരു ഹോട്ടലിൽ മാനേജ്‌മെന്റ് ട്രെയ്‌നിയായി. ഡിഗ്രിക്കുശേഷം 1975ൽ പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ തിരക്കഥാ രചന പഠിക്കാൻ ചേർന്നെങ്കിലും ഇടയ്‌ക്കുവച്ചു നാട്ടിലേക്കു മടങ്ങി.

സംവിധാനം പഠിക്കാനായിരുന്നു ആഗ്രഹം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനിൽ നിന്നു ജേണലിസം പഠിച്ചിറങ്ങിയ ഉടനെയായിരുന്നു ആകാശവാണി ഉദ്യോഗം. സിനിമ എന്ന അനിവാര്യത വേണുവിനെ വന്നുപിടികൂടുകയായിരുന്നു. ജോർജ് ഓണക്കൂറിന്റെ ഉൾക്കടൽ കെ.ജി. ജോർജ് അതേപേരിൽ സിനിമയാക്കിയപ്പോൾ അതിലെ നായകനു മറ്റൊരു മുഖം പറ്റില്ലായിരുന്നെന്നു സിനിമ കണ്ടവർ വിധിയെഴുതി. അങ്ങനെ ആകാശവാണിയിലെ ശബ്‌ദതാരം അഭ്രപാളിയിലെ താരസാന്നിധ്യമായി.

പ്രണയത്തിൽ ചാലിച്ച എത്രയോ സിനിമകൾ, അതിലൊക്കെയും നായകമുഖമായി നമ്മൾ ഒരാളെ മാത്രം കണ്ടു. അയാളുടെ കണ്ണുകളിലെ വിഷാദം നമ്മുടേതു കൂടിയായി. അയാളുടെ ശബ്‌ദം ഇടറിയപ്പോൾ നമ്മുടെ നെഞ്ചു പൊടിഞ്ഞു. എല്ലാം നഷ്‌ടപ്പെട്ടതുപോലെ അയാൾ ഇടറിയിടറി നടന്നപ്പോൾ നാം കണ്ണുതുടയ്‌ക്കാൻ തൂവാലകൾ പരതി. അന്നത്തെ, ഓരോ കാമുകനും വേണുവിന്റെ കാൽപനിക ഭാവങ്ങൾ അണിയാൻ ആഗ്രഹിച്ചു. ഇത്രമേൽ തീവ്രമായി പ്രണയിക്കുന്ന ഒരു കാമുനെ കിട്ടാൻ പെൺ കുട്ടികൾ കാത്തിരുന്നു. അതൊരു കാലം.

‘ശാലിനി എന്റെ കൂട്ടുകാരി’യിലെ വേഷം വേണുവിനെ കൂടുതൽ ജനകീയനാക്കി. ചവ്രാളങ്ങളിലേക്കു നോക്കി വേണു സിനിമയിൽ അവതരിപ്പിച്ച പാട്ടുകൾ മലയാളത്തിന്റെ കേൾവിയെ വിരഹാർദ്രമാക്കി. യവനി, ചില്ല്, അർച്ചന ടീച്ചർ, മീനമാസത്തിലെ സൂര്യൻ, കലി തുടങ്ങി ഒട്ടേറെ സിനിമകൾ.

പ്രണയാർദ്രമായ വേഷങ്ങളിൽ വേണു അവിസ്‌മരണീയനായി. വിരഹിയായ കാമുകനായി വേണുവിനെക്കാൾ മികച്ചൊരാൾ അക്കാലത്തില്ലാതെയായി. ജീവിതത്തിലെ നഷ്‌ടപ്രണയത്തിന്റെ ആർദ്രസ്‌മൃതികൾ ഈ വേഷങ്ങളാടുമ്പോൾ നായകനുള്ളിൽ നിറഞ്ഞിരുന്നിരിക്കണം. കൈക്കുമ്പിളിൽ നിന്നു ജലമിറ്റുവീഴുംപോലെ അടർന്ന യൗവനമായിരുന്നു വേണുവിന്റേത്.

ഇക്കാര്യം പല അവസരങ്ങളിലും വേണു ഓർത്തെടുത്തിട്ടുണ്ട്. പിന്നീടു ബാലചന്ദ്രമേനോൻ ചിത്രങ്ങളിലും വേണു സ്‌ഥിരസാന്നിധ്യമായി. ഒരേ അച്ചിൽ തീർത്ത കഥാപാത്രങ്ങളെ സംവിധായകർ നൽകിയപ്പോഴും അതിനൊരു വ്യത്യസ്‌ത മുഖം നൽകാൻ ശ്രമിച്ചെങ്കിലും വേണുവിലെ വിഷാദ കാമുകനെയായിരുന്നു പ്രേക്ഷകർക്കുമിഷ്‌ടം. 89ൽ റിലീസ് ചെയ്‌ത ദേവദാസ് എന്ന ചിത്രത്തോടെയാണു വേണു നായകപദവിയിൽ നിന്നു പിൻവാങ്ങിയത്. എൺപതുകളിലെ പ്രണയത്തിന്റെ മുഖം പിന്നീടു തിരക്കഥാരചന, സംവിധാനം തുടങ്ങി സിനിമയിലെ മറ്റു പല മേഖലകളിലും കൈവച്ചു.

സുഖമോ ദേവിയിൽ തുടങ്ങിയ സംവിധാന സപര്യയിലും വേണു നാഗവള്ളി മോശമല്ലാത്ത പേരെഴുതിച്ചേർത്തു. സർവകലാശാല, ഏയ് ഓട്ടോ, ലാൽസലാം തുടങ്ങിയ ചിത്രങ്ങൾ വേണുവിലെ സംവിധായക മികവിനു തെളിവുകളായി. സംവിധാനം ചെയ്‌ത സിനിമകളിൽ ലാൽസലാം ആണ് ഏറ്റവും ഇഷ്‌ടപ്പെട്ടതെന്നും തിരക്കഥളിൽ ‘അഹം’ ആണു പ്രിയപ്പെട്ടതെന്നും വേണു തന്നെ പറഞ്ഞിട്ടുണ്ട്. 2010 സെപ്റ്റംബർ 9-നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

നീണ്ട മുടി, വിഷാദ ഭാവമുള്ള കണ്ണുകൾ…പരിശുദ്ധ പ്രണയിയുടെ പ്രതിഛായ നേടിക്കൊടുത്ത വേഷവും ശരീരഭാഷയുമായിരുന്ന വേണു നാഗവള്ളിയ്ക്ക് പകരം വേണു നാഗവള്ളി മാത്രമെന്ന് തിരിച്ചറിഞ്ഞ മലയാള സിനിമയുടെ 11 വർഷങ്ങൾ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News