സ. ചടയൻ ഗോവിന്ദന്റെ ജ്വലിയ്ക്കുന്ന ഓർമ്മകൾക്ക് ഇന്ന് 23 വയസ്സ്

സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ജ്വലിയ്ക്കുന്ന ഓർമ്മകൾക്ക് ഇന്ന് 23 വയസ്സ്. സി പി ഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ചടയൻ ദിനം വിപുലമായി ആചരിക്കുകയാണ്.എ കെ ജി സെന്ററിന് മുന്നിൽ സിപിഐ(എം) സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പതാക ഉയർത്തി. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരിപാടി.

സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കേ 1998 ലാണ് ചടയൻ ചരിത്രത്തിലേയ്ക്ക് വിടവാങ്ങിയത്. ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി മാറ്റി വച്ച അനിഷേധ്യ നേതാവായിരുന്നു ചടയൻ ഗോവിന്ദൻ. ത്യാഗപൂർണവും സമര തീക്ഷ്ണവുമായിരുന്നു ചടയൻ്റെ ജീവിതം.

എണ്ണമറ്റ കർഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ വേദിയായ ചിറക്കൽ താലൂക്കിൽ നെയ്ത്ത് തൊഴിലാളികളെ സംഘടിച്ച് കൊണ്ടായിരുന്നു ചടയൻ്റെ പൊതു ജീവിതത്തിൻ്റെ തുടക്കം.

പിന്നീട് ചടയൻ്റെ നേതൃത്വത്തിൽ നടന്നത് ജൻമി നാടുവാഴിത്തത്തിനും തൊഴിലാളി ചൂഷണത്തിനും പൊലീസ് ഗുണ്ടാ തേർവാഴ്ചയ്ക്കും എതിരായ സമാനതകളില്ലാത്ത ചെറുത്ത് നിൽപ്പുകൾ. ഭീകരമായ പൊലീസ് മർദ്ദനവും ജയിൽവാസവും ഒളിവ് ജീവിതവുമെല്ലാം കരുത്തനായ കമ്മ്യൂണിസ്റ്റിനെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായി.

1948 ൽ പാർട്ടി സെല്ലിൽ അംഗമായ ചടയൻ 1979ൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയും 1985 ൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും 1996 ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായി.1998 ൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരവേയാണ് ആ നിസ്വാർത്ഥ കമ്യുണിസ്റ്റിൻ്റെ ജീവിതത്തിന് തിരശ്ശീല വീണത്. പ്രതിസന്ധി ഘട്ടങ്ങളിൽ പോറലേൽക്കാതെ പാർട്ടിയെ നയിച്ച ചടയൻ വ്യതിയാനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവ് കൂടിയായിരുന്നു.

സഖാവ് ചടയൻ ഗോവിന്ദന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നതായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News