ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. 2016 ൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിനെ തുടർന്ന് നഷ്ടം നേരിട്ട യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻറെ ഉത്തരവ് ശരിവച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
ജില്ലാ ഉപഭോക്തൃ ഫോറം റെയിൽവേയുടെ സേവനത്തിലെ പോരായ്മയായി ഇതിനെ ചൂണ്ടിക്കാട്ടി. അസംതൃപ്തനായ യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ വീതം ഇവർ നേരിട്ട മാനസിക ക്ലേശത്തിന് പരിഹാരമായും അതിന് പുറമേ വ്യവഹാര ചെലവും ഒരു മാസത്തിനുള്ളിൽ നൽകണമെന്നായിരുന്നു തർക്കപരിഹാര സമിതി നോർത്ത് വെസ്റ്റേൺ റെയിൽവേയോട് നിർദേശിച്ചത്.ഈ നടപടിക്കെതിരെയാണ് റെയിൽവേ സുപ്രീംകോടതിയിൽ എത്തിയതും തിരിച്ചടി നേരിട്ടതും.
ട്രെയിൻ വൈകി ഓടുന്നത് റെയിൽവേയുടെ സേവനത്തിൽ ഉണ്ടാകുന്ന വീഴ്‍ച അല്ലെന്നായിരുന്നു കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ അഡീഷണൽ സോളിസിറ്റർ ജനറലിൻറെ വാദം. പക്ഷേ, നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര സമിതിയുടെ ഉത്തരവിൽ കോടതിയുടെ ഇടപെടൽ വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്വകാര്യ ഗതാഗത മേഖലയിൽ ഉൾപ്പടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗതാഗത മേഖല കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. രാജ്യത്ത് ഒരു യാത്രക്കാരനും റെയിൽവേ ഉൾപ്പടെ അധികൃതരുടെയും ഭരണകൂടത്തിൻറെയും കാരുണ്യത്തിന് വേണ്ടി കാത്തുനിൽക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നും വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here