മയ്യഴിപ്പുഴയുടെ കഥാകാരന് ജന്മദിനാശംസകൾ

മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്ന എം.മുകുന്ദന്‍ ഇന്ന് 79 ന്‍റെ നിറവില്‍. മലയാളസാഹിത്യത്തിൽ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എഴുത്തുകാരനാണ് എം.മുകുന്ദന്‍. റിയലിസത്തിന്റെ ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച മുകുന്ദൻ ആധുനികത മലയാളത്തിലേക്ക് എത്തിച്ചവരിൽ പ്രധാനിയാണ്.

സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് മുകുന്ദൻ ശ്രദ്ധേയനായത്. ഒപ്പം അസ്തിത്വവാദപരമായ ആഖ്യാനശൈലി മലയാളത്തിന് പുതിയ വായനാനുഭവം നൽകി.

1942 സെപ്തംബർ 10 ന് അന്ന് ഫ്രഞ്ച് കോളനിയായിരുന്ന മാഹിയിൽ (മയ്യഴി) ജനിച്ച മുകുന്ദൻ, മയ്യഴിയിൽ തന്നെയായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. 1961 ലാണ് എം.മുകുന്ദന്റെ ആദ്യസാഹിത്യസൃഷ്ടിയായ ചെറുകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് നിരവധി നോവലുകളും ചെറുകഥകളും അദ്ദേഹം എഴുതി. 1965 ൽ ആദ്യ ചെറുകഥാസമാഹാരമായ വീട് പ്രസിദ്ധീകരിച്ചു. വീട്, നദിയും തോണിയും തുടങ്ങിയ ആദ്യകാല കഥകളിലൂടെ അദ്ദേഹം മലയാളത്തിൽ ശ്രദ്ധേയനായി മാറി.

ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിൽക്കാലത്ത് ദില്ലിയിലേക്കു പറിച്ചു നടപ്പെട്ടു. 1966-ൽ ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2004 വരെ അവിടെ സേവനമനുഷ്ഠിച്ചു. നാൽപത് വർഷത്തോളം നീണ്ട ദില്ലിയിലെ പ്രവാസജീവിതത്തിലാണ് ഏതാണ്ടെല്ലാ രചനകളും എഴുതപ്പെട്ടത്. ഇതിനിടയിൽ അദ്ദേഹം നോവലുകളും കഥകളും എഴുതിയിരുന്നു.

ദില്ലി ജീവിതവും അദ്ദേഹം സാഹിത്യ സൃഷ്ടികളാക്കി മാറ്റിയിരുന്നു. ഫ്രഞ്ച് അധിനിവേശസ്മരണകളും, മയ്യഴിയെക്കുറിച്ചുള്ള വർണ്ണനകളും മുകുന്ദൻറെ പല സൃഷ്ടികളിലും നിറഞ്ഞ് നിന്നിരുന്നു. അതുകൊണ്ടാണ് മയ്യഴിപ്പുഴയുടെ കഥാകാരൻ എന്ന അപരനാമത്തിൽ അദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ എം മുകുന്ദനെ മയ്യഴിയുടെ കഥാകാരനാക്കി മാറ്റിയ രചന യഥാർത്ഥത്തിൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ആണ്.

മയ്യഴിയെന്ന മാഹിയെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തിയത് ഈ കൃതിയിലൂടെയാണ്. ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയിൽ, അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹിക ചരിത്രങ്ങളും മനോഭാവങ്ങളുമാണ് ഈ കൃതിയിൽ ചിത്രീകരിച്ചിരിക്കുന്നത്. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ നോവൽ ഇംഗ്ലീഷിലും ഫ്രഞ്ചിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. എം. പി. പോൾ അവാർഡും മുട്ടത്തു വർക്കി അവാർഡും നേടിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, 2008 -ൽ 25 വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നോവൽ എന്ന ഖ്യാതിയും നേടിയിട്ടുണ്ട്‌.

ദൈവത്തിന്റെ വികൃതികൾ, റഷ്യ, ആവിലായിലെ സൂര്യോദയം, ഡൽഹി, ഹരിദ്വാറിൽ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടിൽ, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോൾ, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, കേശവന്റെ വിലാപങ്ങൾ, കുട നന്നാക്കുന്ന ചോയി, അഞ്ചരവയസ്സുള്ള കുട്ടി, കള്ളനും പൊലീസും, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, നൃത്തം ചെയ്യുന്ന കുടകൾ, നഗരവും സ്ത്രീയും, നൃത്തം, പ്രവാസം, ദൽഹി ഗാഥകൾ തുടങ്ങിയവയാണ് എം.മുകുന്ദന്റെ പ്രധാന കൃതികൾ. എന്താണ് ആധുനികത എന്ന പഠനസമാഹാരവും അദ്ദേഹം എഴുതി. ‘ദൈവത്തിന്റെ വികൃതികൾ’ സാഹിത്യ അക്കാദമി അവാർഡും എൻ. വി. പുരസ്‌കാരവും കരസ്ഥമാക്കി. ‘കേശവന്റെ വിലാപങ്ങൾ’ 2003-ലെ വയലാർ അവാർഡിന്‌ അർഹമായി.

സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, എം.പി പോൾ പുരസ്കാരം, മുട്ടത്തുവർക്കി പുരസ്കാരം എന്നിവ നേടിയ മുകുന്ദന് 2018-ലെ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു. 1998-ൽ ഫ്രഞ്ച് സർക്കാരിൻറെ ഷെവലിയൻ ഓഫ് ആർട്സ് ആൻറ് ലെറ്റേഴ്സ് ബഹുമതിയും ഇദ്ദേഹത്തിന് ലഭിച്ചു. കേരളസാഹിത്യ അക്കാദമി അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News