ഇരുപതുവർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബർ പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങളിലേക്ക് അല്‍ഖ്വയ്ദ വിമാനമിടിച്ചിറക്കിയത്. അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കുരുതിക്കളമായി വേൾഡ് ട്രേഡ് സെന്റർ പരിസരം മാറി.
ആയുധക്കച്ചവടത്തിന്‍റെ പുത്തന്‍ വിപണികള്‍ കണ്ടെത്താനും പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിനുമായിലോക രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്തി അവിടെയൊക്കെ സമാധാന പാലകരെന്ന നിലയിൽ കടന്നുചെന്ന് ആധിപത്യം ഉറപ്പിക്കുന്നതും അമേരിക്കയുടെ പതിവ് പദ്ധതിയാണ്.
അമേരിക്കയുടെ ഈ അധിനിവേശ മോഹങ്ങളാണ് ലോകത്തെ ഒട്ടുമിക്ക ഭീകര സംഘടനകളുടെയും പിറവിയ്ക്ക് പിന്നില്‍. അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കുന്നതിനായി അമേരിക്ക തന്നെ വളര്‍ത്തിയെടുത്ത തീവ്രവാദ സംഘങ്ങളില്‍ നിന്നാണ് അല്‍ഖ്വയ്ദയുടെയും താലിബാന്‍റെയും പിറവി.
ഒടുവില്‍ അതേ അല്‍ഖ്വയ്ദ തന്നെ അമേരിക്കയ്ക്ക് ഏല്പിച്ച കടുത്ത പ്രഹരമായിരുന്നു വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം. അക്രമണത്തിന് പ്രത്യാക്രമണം നടത്താനെന്ന പേരില്‍ നടന്ന 20 വര്‍ഷത്തെ അധിനിവേശത്തിനും രക്തച്ചൊരിച്ചിലുകള്‍ക്കും ശേഷം അഫ്‌ഗാന്‍ ദൗത്യം പാതി വഴിയിലുപേക്ഷിച്ച് അമേരിക്ക പിന്‍വാങ്ങിയപ്പോള്‍ അവരുടെ പ്രഖ്യാപിത ലക്ഷ്യമായ തീവ്രവാദ ഉന്മൂലനം എങ്ങുമെത്തിയില്ല.
പതിനായിരക്കണക്കിനു മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ലക്ഷക്കണക്കിനു മനുഷ്യര്‍ക്ക് സ്വന്തം നാട് വിട്ട് പലായനം ചെയ്യേണ്ടി വന്നതും മാത്രമാണ് അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന്‍റെ ബാക്കിപത്രം .
വേള്‍ഡ് ട്രേഡ് സെന്‍ററിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന അതേസമയത്ത് തീവ്രവാദ സംഘമായ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരമേല്‍ക്കുന്നത് അമേരിക്കയുടെ ഇരട്ടത്താപ്പാണ് തുറന്നു കാട്ടപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here