ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ ലീഗിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ഇതോടെ നാലു മത്സരങ്ങളില്‍ നിന്ന് 10 പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി യുണൈറ്റഡ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. മേസണ്‍ ഗ്രീന്‍വുഡിന്‍റെ തകര്‍പ്പന്‍ ഗ്രൗണ്ട് ഷോട്ട് തടുത്തിടുന്നതില്‍ ന്യൂകാസില്‍ ഗോള്‍കീപ്പര്‍ ഫ്രെഡ്ഡി വുഡ്മാന് കൈപ്പിഴ പറ്റിയ. ഇതാണ് റൊണാള്‍ഡോയുടെ ഗോൾ നേട്ടത്തില്‍ കലാശിച്ചത്. ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന റൊണാള്‍ഡോ അനായാസം വലയിലാക്കി.
രണ്ടാം പകുതിയില്‍ ജാവിയര്‍ മാന്‍ക്വിലോയിലൂടെ ന്യൂകാസില്‍ സമനില വീണ്ടെടുത്തു. 56ാം മിനിറ്റിലായിരുന്നു ന്യൂകാസിലിന്‍റെ സമനില ഗോള്‍. എന്നാല്‍ ആറ് മിനിറ്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡിനെ ചുവപ്പിച്ച് തന്‍റെ രണ്ടാം ഗോളും നേടി മടങ്ങിവരവ് രാജകീയമാക്കി. ലൂക്ക് ഷോയുടെ ത്രൂ പാസ് പിടിച്ചെടുത്ത് റൊണാള്‍ഡോ അനാസായം പന്ത് വലയിലാക്കി.
മാഞ്ചസ്റ്ററിന് മൂന്നാം ഗോള്‍ സമ്മാനിച്ചത് പോര്‍ച്ചുഗല്‍ ടീമിലെ റൊണാള്‍ഡോയുടെ സഹതാരമായ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു. ബോക്സിന് പുറത്തു നിന്ന് പോഗ്ബ നല്‍കിയ പാസില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത ലോംഗ് റേഞ്ചര്‍ ന്യൂകാസില്‍ വലയില്‍.പകരക്കാരനായി ഇറങ്ങിയ ലിംഗാര്‍ഡ് ഇഞ്ചുറി ടൈമില്‍ യുണൈറ്റഡിന്‍റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.
ഇന്ന് രണ്ട് ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായുള്ള റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 120 ആയി. 2003 മുതൽ 2009 വരെ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ പിന്നീട് റയല്‍ മാഡ്രിഡിലേക്കും അവിടെ നിന്ന് യുവന്‍റസിലേക്കും പോയി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുണൈറ്റഡിന്‍റെ ചുവപ്പു കുപ്പായത്തില്‍ റൊണാള്‍ഡോ കളിക്കാനിറങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here