ഡിസംബറില്‍ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കൊച്ചി വാട്ടര്‍ മെട്രൊ. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നത് നാല് ബോട്ടുകളാണ്. വൈറ്റില, കാക്കനാട് ടെർമിനലുകളുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു.
ഡിസംബർ 25 ന് പൂർണ തോതിൽ വാട്ടര്‍ മെട്രൊ സർവീസ് ആരംഭിക്കാനാണ് കെ എം ആര്‍ എല്‍ തയ്യാറെടുക്കുന്നത്. കൊച്ചി കപ്പല്‍ശാലയില്‍ ഒരേ സമയം എട്ട് ബോട്ടുകളുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ നാല് ബോട്ടുകൾ ഡിസംബറോടെ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കെ എം ആര്‍ എല്‍, എം. ഡി. ലോക് നാഥ് ബെഹ്റ കൊച്ചിൻ ഷിപ്യാർഡ് സന്ദർശിച്ച് വാട്ടർ മെട്രോ ബോട്ടുകളുടെ നിർമാണം വിലയിരുത്തി. വൈറ്റില, കാക്കനാട് ടെർമിനലുകളുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. വാട്ടർ മെട്രോയുടെ ഏറ്റവും പ്രധാന ടെർമിനലായ ഹൈക്കോർട് ടെർമിനലിന്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്.
വൈപ്പിൻ , ബോൾഗാട്ടി, ഏലൂർ, ചേരാനല്ലൂർ ടെർമിനലുകളുടെ നിർമാണവും അന്തിമ ഘട്ടത്തിലാണ്. ഇവയും ഡിസംബറോടെ പൂർത്തികരിക്കാനാവുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.
വാട്ടർ മെട്രോയുടെ ആദ്യ ബോട്ടിന്റെ വിവിധ ട്രയലുകൾ ഷിപ്പ്യാർഡിൽ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാക്കി സെപ്റ്റംബർ അവസാനത്തോടെ വാട്ടർ മെട്രോയ്ക്ക് കൈമാറും. അതോടെ പരീക്ഷണാടിസ്ഥാനത്തിൽ വാട്ടർ മെട്രോയ്ക്ക് റൂട്ട് ട്രയലുകൾ ആരംഭിക്കാനാകും. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ ഒരുങ്ങുന്ന ഇലക്ട്രിക് ബോട്ടുകൾക്ക് LTO ബാറ്ററിയാണ് ഉപയോഗിക്കുന്നത്.
10 മുതൽ 15 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികൾ വ്യാവസായികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ബാറ്ററികളിൽ ഏറ്റവും സുരക്ഷിതമാണ്. ഇത്തരത്തിൽ സെൻട്രലൈസ്‌ഡ് കൺട്രോൾ ഉള്ള ഇലക്ട്രിക് ബോട്ടുകളുടെ അർബൻ ട്രാൻ പോർട് സിസ്റ്റം ലോകത്ത് തന്നെ ആദ്യമായാണെന്നും കെ എം ആര്‍ എല്‍ ചൂണ്ടിക്കാട്ടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here