പാലാ ബിഷപ്പിൻ്റെ പ്രസ്താവന അനുചിതം; അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കാന്തപുരം

പാലാ ബിഷപ്പിൻ്റെ വിവാദ പരാമർശത്തിനെതിരെ കാന്തപുരം, സമസ്ത വിഭാഗങ്ങൾ രംഗത്ത്. ബിഷപ്പിൻ്റെ പ്രസ്താവന അനുചിതമെന്നും അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും കാന്തപുരം വിഭാഗം. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന് സമസ്ത മുഖപത്രം.

രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത, രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ല. മതനേതൃത്വങ്ങൾ, വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ട്.
മതസംഞ്ജകളെ അസ്ഥാനത്തും അനവസരത്തിലും ഉപയോഗിച്ച് സാമൂഹികമണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ട് പോകുന്നത് വർഗീയശക്തികളെയായിരിക്കും സന്തോഷിപ്പിക്കുകയെന്നും കാന്തപുരം വിഭാഗം ഓർമ്മപ്പെടുത്തുന്നു.

വിവിധ മതവിഭാഗങ്ങൾ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങൾ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാൻ ആരും തുനിയരുത്. കേരളത്തിൽ മുസ്‌ലിം, ക്രൈസ്തവ സമുദായങ്ങളിൽ നിലനിൽക്കുന്ന സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടായിക്കൂട.

പാലാ ബിഷപ്പ് നടത്തിയ പരാമർശങ്ങൾ തികച്ചും അനുചിതമാണ്. അതൊഴിവാക്കാമായിരുന്നു. പ്രസ്താവനയെ ചൊല്ലിയുള്ള തർക്കങ്ങളും വിവാദവും തുടർന്നുകൂടാ. ഇതിൻ്റെ പേരിൽ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്‌ലിം ജമാഅത്ത് പ്രസ്താവനയിൽ വ്യക്തമാക്കി.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ച് സമസ്ത മുഖപത്രം രംഗത്ത് വന്നു. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന് സുപ്രഭാതത്തിൽ പറയുന്നു. കർക്കശമായ നടപടി ആവശ്യമായ സംഭവമാണിത്. വിഷം ചീറ്റുന്ന നാവുകളും മൗനം ഭജിക്കുന്ന മനസുകളും എന്ന തലക്കെട്ടിലാണ് മുഖപത്രത്തിലെ ലേഖനം. ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണക്കുന്നവരുടെ കയ്യിൽ തെളിവുകളുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുകയാണ് വേണ്ടതെന്ന് ശനിയാഴ്ച സുപ്രഭാതം മുഖപ്രസംഗം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം നാർക്കോട്ടിക് ജിഹാദിൽ നിലപാട് ആവർത്തിച്ച് ദീപിക ദിനപത്രം ഇന്നും രംഗത്ത് വന്നു. പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുൻ നിലപാട് ആവർത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News