മലയാള സിനിമലോകം ഒരുപാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മിന്നൽ മുരളിയുടെ ഫൈനൽ മിക്‌സിങും കഴിഞ്ഞ് നെറ്റ്ഫ്‌ളിക്‌സിന് കൈമാറിയെന്ന് സംവിധായകൻ ബേസിൽ ജോസഫ്.
ബേസിൽ ജോസഫിന്റെ വാക്കുകൾ
ഇന്നലെയാണ് മുന്നൂ വർഷം നീണ്ട മിന്നൽ മുരളിയുമായുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത്. ഞങ്ങളുടെ മാനസപുത്രനെ ഞങ്ങൾ അവസാനം നെറ്റ്ഫ്‌ളിക്‌സിനെ ഏൽപ്പിച്ചു. ഇത്രയും നീണ്ട കാലയളവ് ഒരു സിനിമയ്ക്കായി ചെലവഴിച്ചത് കൊണ്ടുതന്നെ ഇത് കേവലമൊരു സാധാരണ സിനിമയല്ലെന്ന് ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും.
വളരെ കഷ്ടപ്പെട്ടാണ് ഈ സിനിമ പൂർത്തിയാക്കിയിരിക്കുന്നത്, കൊവിഡ് സാഹചര്യമുണ്ടാക്കിയ അനിശ്ചിതത്വങ്ങൾ ചിത്രീകരണം കൂടുതൽ കടുപ്പമുള്ളതാക്കി. പക്ഷേ ടീമിലെ എല്ലാ അംഗങ്ങളുടെയും മികച്ച പ്രവർത്തനത്തിലൂടെ ഞങ്ങൾ അത് പൂർത്തിയാക്കി.
ഇത്രമാത്രം പരീക്ഷണങ്ങൾ നിറഞ്ഞ ഒരു സിനിമയിൽ പണം നിക്ഷേപിക്കുക എന്ന റിസ്‌ക് ഏറ്റെടുത്ത സിനിമയുടെ നിർമാതാവ് സോഫിയ പോളിന് ബേസിൽ നന്ദി. ഈ സിനിമയുടെ ഏറ്റവും പ്രധാന ഘടകം മിന്നൽ മുരളി തന്നെയാണ്. ആ കഥാപാത്രത്തെ എല്ലാ രീതിയിലും മികച്ച രീതിയിൽ അവതരിപ്പിച്ച ടോവിനോ തോമസിനും ബേസിൽ നന്ദി അറിയിച്ചു. യഥാർഥത്തിൽ ടോവിനോക്ക് അല്ലാതെ മിന്നൽ മുരളിയെ അവതരിപ്പിക്കുവാൻ മറ്റാർക്കും സാധിക്കില്ലെന്നും ബേസിൽ പറഞ്ഞു. സംവിധായകൻ-നായകൻ ബന്ധം എന്നതിലുപരി തങ്ങൾ തമ്മിൽ സഹോദരങ്ങളെ പോലെയാണെന്നും ബേസിൽ പറഞ്ഞു.
ബേസിൽ ജോസഫിന്റെ മൂന്നാമത്തെ ചിത്രമായ മിന്നൽ മുരളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ഗോദക്കു ശേഷം ബേസിൽ ജോസഫും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണിത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിൻറെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്.
ജിഗർതാണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് ബാറ്റ്മാൻ,ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്‌ലാഡ് റിംബർഗാണ്. ഷാൻ റഹ്‌മാനാണ് സംഗീതം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here