ത്രിപുരയിലെ അക്രമത്തിൽ ബിജെപി അഴിഞ്ഞാട്ടം തുറന്ന് കാട്ടുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സി പി ഐ എം ത്രിപുര സംസ്ഥാനക്കമ്മിറ്റി ഓഫീസ് ഉൾപ്പെടെ നിരവധി ഓഫീസുകൾ ബി.ജെ.പി അക്രമികൾ തകർക്കുകയും സ്ത്രീകളെ ഉൾപ്പടെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. ബിജെപി അക്രമം അഴിച്ചുവിടുമ്പോൾ പൊലീസുകാർ നടപടി എടുക്കാതെ നിശബ്ദരായി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രവർത്തന സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും നിഷേധിക്കുന്ന മനുഷ്യത്വഹീനമായ അക്രമവും തീവയ്പുമാണ് ത്രിപുരയിൽ ബിജെപി പ്രവർത്തകർ നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അഗർത്തലയിലുള്ള സംസ്ഥാനക്കമ്മിറ്റി ഓഫീസിനു നേരെ 100 കണക്കിന് ബിജെപി അക്രമികളാണ് മാരകായുധങ്ങളുമായി എത്തി അക്രമം അഴിച്ചു വിട്ടത്.
ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയും ഒന്നാം നിലയും കൊള്ളയടിക്കുകയും രണ്ട് ഓഫീസ് കാറുകൾക്ക് തീയിടുകയും ത്രിപുരയിലെ സിപിഐഎം നേതാവ് ദശരഥ് ദേബിന്റെ പ്രതിമ തകർക്കുകയും ചെയ്തു. ത്രിപുര മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാറിന്റെ കാറ് തല്ലി തകർക്കുകയും ചെയ്തു.
ഉദയ്പൂർ സബ് ഡിവിഷണൽ ഓഫീസ്, ഗോമതി ജില്ലാ കമ്മിറ്റി ഓഫീസ്, സെപാഹിജില ജില്ലാ കമ്മിറ്റി ഓഫീസ്, ബിശാൽഘട്ട് സബ്ഡിവിഷണൽ കമ്മിറ്റി ഓഫീസ്,സന്താർ ബസാർ സബ് ഡിവിഷണൽ ഓഫീസ്,വെസ്റ്റ് ത്രിപുര ജില്ലാ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലും സമാനമായ അക്രമം ബിജെപി അക്രമികൾ അഴിച്ചുവിട്ടിരുന്നു. സ്ത്രീകളെ പോലും ക്രൂരമായി ആക്രമിച്ചുകൊണ്ടാണ് ബിജെപി പ്രവർത്തകർ ത്രിപുരയിൽ അഴിഞ്ഞാടിയത്.
പല നേതാക്കളുടേയും പ്രവർത്തകരുടേയും വീടുകൾ ആക്രമിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ തീവെക്കപ്പെടുകയോ ചെയ്തു. സി പി ഐ എമ്മിനെ പിന്തുണക്കുന്ന ദേശർകഥ ദിനപത്രത്തിന്റെ ഓഫീസും നശിപ്പിക്കപ്പെട്ടു. അക്രമം നടന്ന പലയിടങ്ങളിലും പൊലീസ് അക്രമികൾക്ക് നേരെ ഒരു ചെറുവിരൽ പോലും അനക്കാതെ നിശ്ശബ്ദരായി നിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് .
അഗർത്തലയിലെ സംസ്ഥാനക്കമ്മിറ്റി ഓഫീസിനു മുമ്പിലുണ്ടായിരുന്ന സി ആർ പി എഫ് ജവാന്മാർ അക്രമം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് പിൻവലിക്കപ്പെടുകയും ചെയ്തിരുന്നു.
മുൻകൂട്ടി തീരുമാനിച്ച അക്രമം ആയിരുന്നുവെന്ന സിപിഐഎം വാദം ഊട്ടിയുറപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാൽ പ്രതികളായ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ത്രിപുര സർക്കാർ ഇതുവരെ തയ്യാറാകാത്തതും പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here