ത്രിപുരയിലെ ബിജെപി ആക്രമണത്തിനെതിരെ കേരളത്തിന്‍റെ താക്കീത്. ത്രിപുരയിലെ സി പി ഐ എം പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.ബ്രാഞ്ച് കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സി പി ഐ എമ്മിന്‍റെ പ്രതിഷേധം.
ത്രിപുരയിൽ സി പി ഐ എം പ്രവർത്തകർക്കെതിരെയും പാർട്ടി ഓഫീസുകൾക്കെതിരെയും ബിജെ പി നടത്തുന്ന അക്രമത്തിനെതിരെയാണ് സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. തിരുവനന്തപുരം കിള്ളിപ്പാലത്ത് സിപിഐഎം സംസ്ഥാന ആക്ടിംഗ്സെക്രട്ടറി എ വിജയരാഘവൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെയാണ് ബിജെപി ത്രിപുരയിൽ അക്രമം നടത്തുന്നത്.കടന്നാക്രമണത്തിലും അടിച്ചമർത്തലിനും മുന്നിൽ സിപിഐഎം നിശബ്ദരാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്ര വർഗീയത കൊണ്ട് ജനങ്ങളെ കീഴ്പ്പെടുത്താൻ ബിജെപി ശ്രമിക്കുന്നു. ബിജെപി അക്രമത്തിനെതിരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഒന്നിച്ച് രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പ്രതിഷേധം. വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ ബ്രാഞ്ച് കേന്ദ്രങ്ങളിലായിരുന്നു ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചത്.ഏര്യാ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും നടന്നു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ എം അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here