മഹാരാജാസിന്‍റെ മണ്ണിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിനൊരു സ്‌മാരകം, എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിക്ക് സ്വതന്ത്രമായൊരു ഓഫീസ്, ഈ സ്വപ്‌നങ്ങൾ യാഥാർഥ്യമായിരിക്കുകയാണ്. മുഷ്‌ടി ചുരുട്ടി മുദ്രാവാക്യം വിളികൾ ചുറ്റിലും മുഴങ്ങിയപ്പോൾ മകന്റെ ഓർമകളിൽ ഒരമ്മ പൊട്ടിക്കരഞ്ഞു. ‘നാൻ പെറ്റ മകനേ’ എന്ന നെഞ്ചുപിളരുന്ന നിലവിളി കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.
എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യു സ്‌മാരക മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ അഭിമന്യുവിന്റെ അമ്മ ഭൂപതി ഉണ്ണി കാനായി തയ്യാറാക്കിയ അഭിമന്യുവിന്റെ ചുമർചിത്രം തലോടി പൊട്ടിക്കരഞ്ഞു. അഭിമന്യുവിന്റെ അച്ഛൻ മനോഹരനും സഹോദരൻ പരിജിത്തും പങ്കെടുത്തു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് അധ്യക്ഷനായി.
രാജ്യത്ത് ആദ്യമായാണ് എസ്‌എഫ്‌ഐക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം നിർമിച്ചത്. കൽപ്പറ്റയിൽ എ കെ ജി ഭവനോട് ചേർന്നാണ് 36 ലക്ഷം രൂപ ചെലവിൽ മനോഹരമായ ഇരുനില സ്വപ്‌നമന്ദിരം സ്ഥിതിചെയ്യുന്നത്. വിദ്യാർഥികളുടെ സമാനതകളില്ലാത്ത സന്നദ്ധപ്രവർത്തനങ്ങളുടെ സ്‌മാരകം കൂടിയാണിത്. അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അഭിമന്യുവിന്റെ ശില്പം അനാച്ഛാദനം ചെയ്‌തു.
ജില്ലയിലെ എസ്എഫ്ഐയുടെ ചരിത്രം പറയുന്ന ജില്ലാ കമ്മിറ്റിയുടെ മുഖമാസിക ‘നേര്’ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ പ്രകാശിപ്പിച്ചു. അഭിമന്യു എൻഡോവ്മെന്റ് പുരസ്കാരം മാതാപിതാക്കൾ നൽകി. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here