എന്റെ മകന് ജാതിയില്ല; ജാതി കോളത്തില്‍ ‘തമിഴന്‍’; വെളിപ്പെടുത്തലുമായി വിജയ്‌യിയുടെ അച്ഛന്‍

തമിഴ് സിനിമാ താരം വിജയ്‌യിയുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍. വിജയ്ക്ക് ജാതിയും മതവുമില്ല. സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിജയ്‌യെ സ്‌കൂളില്‍ ചേര്‍ത്ത സമയത്ത് അപേക്ഷാ ഫോമില്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴന്‍’ എന്നാണു ചേര്‍ത്തത്. ഇതുകണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചെന്നും പിന്നീട് സ്വീകരിച്ചെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം. വിജയ് വിശ്വയാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചന്ദ്രശേഖര്‍ വിജയ്ക്ക് ജാതിയും മതവുമില്ലെന്ന് വെളിപ്പെടുത്തിയത്.

‘സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നു. സമൂഹത്തിന് ഉപകാരപ്രദമായ സിനിമകള്‍ ചെയ്യുന്ന സിനിമാപ്രവര്‍ത്തകരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ജാതി ഒഴിവാക്കാന്‍ നമ്മള്‍ പ്രായോഗികമായി എന്താണ് ചെയ്തത്? എന്റെ മകന്‍ വിജയിയെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതി, മതം കോളങ്ങളില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാന്‍ വിസമ്മതിച്ചു. സ്‌കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് ഞാന്‍ ഭീഷണി മുഴക്കി. അതിനുശേഷം മാത്രമേ അവര്‍ അപേക്ഷ സ്വീകരിച്ചുള്ളൂ. അന്നുമുതല്‍ വിജയുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും ജാതിയെന്ന കോളത്തില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാതിക്ക് പ്രാധാന്യം നല്‍കുന്നത് നമ്മളാണ്. മനസ്സുവെച്ചാല്‍ എന്നെപ്പോലെ, നമ്മുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നമുക്ക് ജാതി ഇല്ലാതാക്കാം’- ചന്ദ്രശേഖര്‍ പറഞ്ഞു.

മെര്‍സല്‍ സിനിമയുടെ റിലീസിന്റെ സമയത്ത് സംഘപരിവാര്‍ അനുകൂലികള്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആക്രമണം. വിജയുടെ മതം ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News