കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന് ഇന്ന് 81 വയസ്സ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച ജനമുന്നേറ്റത്തിലാണ് 1940 സെപ്റ്റംബർ 15 ന് തലശ്ശേരി ജവഹർഘട്ടിൽ അബു മാസ്റ്ററും ചാത്തുക്കുട്ടിയും വെടിയേറ്റ് മരിച്ചത്.സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ തലശ്ശേരിയും മട്ടന്നൂരും മൊറാഴയും ചുവന്ന ദിനമായിരുന്നു 1940 സെപ്തംബർ 15.
കമ്മ്യൂണിസ്റ്റ് ഉശിരിന് മുന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം ഞെട്ടി വിറച്ച ദിനമായിരുന്നു 1940 സെപ്തംബർ 15. ജനമുന്നേറ്റത്തിൽ ധീര പോരാളികളായ അബു മാസ്റ്ററും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി. കെ പി സി സി ആഹ്വാനം ചെയ്‌ത മർദ്ദന പ്രതിഷേധ ദിനത്തിൽ തലശേരിയും മട്ടന്നൂരും മൊറാഴയും ചുവന്നു.
ത്രിവർണ പതാകയ്ക്ക് ഒപ്പം ചെങ്കൊടികൾ ഉയർന്നു പാറി. നിരോധനാജ്ഞ ലംഘിച്ച് പല വഴികളിൽ നിന്നായി തലശ്ശേരി കടപ്പുറത്തേക്ക് ജനമൊഴുകി. ദേശീയ പതാക പിടിച്ചു വാങ്ങാനുള്ള പൊലീസ് ശ്രമത്തിനെതിരെ ജനരോഷം ആളിപ്പടർന്നു. ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിർത്തു. 21 വയസ്സുകാരനായ അബു മാസ്റ്ററും 18 വയസ്സുള്ള ചാത്തുക്കുട്ടിയും ജവഹർഘട്ടിൽ വെടിയേറ്റ് വീണു.
മലബാറിൽ 16 ഇടങ്ങളിലായിരുന്നു മർദ്ദന പ്രതിഷേധ ദിനം.മൊറാഴയും മട്ടന്നൂരും ഉജ്വലമായ കമ്മ്യൂണിസ്റ്റ് ചെറുത്ത് നിൽപ്പിന് സാക്ഷ്യം വഹിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ആദ്യരക്തസാക്ഷികളുടെ അമരസ്മരണയാണ് ജവഹർഘട്ടിൽ ചരിത്രം രേഖപ്പെടുത്തിയത്.ഇന്നും പുതുതലമുറയ്ക്ക് വിപ്ലവാവേശം പകരുന്നു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഓർമകൾ ഇരമ്പുന്ന ജവഹർഘട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here