കോൺഗ്രസിൻറെ സർവീസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ പിളർപ്പിലേക്ക്. ഉമ്മൻചാണ്ടി, ചെന്നിത്തല പക്ഷത്തെ ഒതുക്കി സുധാകരവിഭാഗം സംഘടന പിടിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്.സുധാകരൻ പ്രഖ്യാപിച്ച പുതിയ ഭാരവാഹികളെ അംഗീകരിക്കില്ലെന്ന് ജനറൽ സെക്രട്ടറി എസ്.രവിന്ദ്രൻ അറിയിച്ചു
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല പക്ഷക്കാരായ ഭാരവാഹികളെ പൂർണമായും ഒതുക്കിയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അനുകൂലിക്കുന്നവരെ അസോസിയേഷൻ ഭാരവാഹികളായി പ്രഖ്യാപിച്ചത്. .കെ സുധാകരൻ കെപിസിസി പ്രസിഡന്റായതിന്ശേഷമുള്ള കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യത്തിന്റെ അലയൊലിയാണ് അസോസിയേഷനിലും പ്രകടമാകുന്നത്.
ആഗസ്‌ത് 12ന് തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം ചേർന്നെങ്കിലും ഗ്രൂപ്പ് തർക്കം രൂക്ഷമായതിനാൽ ഭാരവാഹികളെ തെരഞ്ഞെടുക്കാനായില്ല. തുടർന്ന് കെ സുധാകരൻ സെപ്‌തംബർ ഏഴിന് നിലവിലുള്ള ഭാരവാഹികളുടെ യോഗം വിളിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ പി ടി തോമസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഭാരവാഹികളെ തീരുമാനിക്കാതെ യോഗം പിരിഞ്ഞു. പിന്നീട് ഭാരവാഹികളിൽ ചിലർ വി ഡി സതീശനെ കണ്ടപ്പോൾ സീനിയോറിറ്റി അനുസരിച്ച് ഭാരവാഹികളെ തീരുമാനിക്കാമെന്ന് ഉറപ്പുനൽകി.
എന്നാൽ, അന്ന് രാത്രിയോടെ ഭാരവാഹിപ്പട്ടിക പുറത്തിറക്കുകയായിരുന്നു.. പ്രസിഡന്റായി ചവറ ജയകുമാറിനെയും ജനറൽ സെക്രട്ടറിയായി എസ് രവീന്ദ്രനെയും നിലനിർത്തിയപ്പോൾ സീനിയോറിറ്റി പ്രകാരം ട്രഷറർ ആകേണ്ട എ എം ജാഫർഖാനെ ഒഴിവാക്കി. ചവറ ജയകുമാർ നേരത്തെ ഉമ്മൻചാണ്ടി പക്ഷത്തായിരുന്നെങ്കിലും ഇപ്പോൾ സുധാകരനൊപ്പമാണ്. ഭാരവാഹികളിൽ എ എം ജാഫർഖാൻ, ജി എസ് ഉമാശങ്കർ, വി പി ദിനേശ് എന്നിവരാണ് ഉമ്മൻചാണ്ടി പക്ഷക്കാർ. ചെന്നിത്തല പക്ഷത്തുനിന്ന് എസ് രവീന്ദ്രൻ, എം ഉദയസൂര്യൻ, എം ജെ തോമസ് ഹെർബിറ്റ് എന്നിവരും.
ഭാരവാഹികളെ നിശ്‌ചയിക്കാൻ കെപിസിസി ഇടപെടുന്ന പതിവില്ലെന്നിരിക്കെ സംഘടന പിടിച്ചെടുക്കാനാണ് ഇപ്പോൾ ഭാരവാഹികളെ ഏകപക്ഷീയമായി തീരുമാനിച്ചതെന്ന് സുധാകരവിരുദ്ധ സംസ്ഥാന ഭാരവാഹികളുടെ ആരോപണം. അതേസമയം പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് എൻജിഒ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് രവീന്ദ്രൻ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here