സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധര്‍

കേരളത്തിലെ കൊവിഡ് രണ്ടാം തരംഗം അതിൻ്റെ ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധൻ. എയിംസിലെ പ്രൊഫസർ സഞ്ജയ് റായിയാണ് കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ ആണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയോടെ കേരളത്തിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതിൽ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം തരംഗം ഒരേ സമയത്ത് രാജ്യത്ത് ആകമാനം അതിൻ്റെ ഉയർന്ന ഘട്ടത്തിൽ എത്തിയപ്പോൾ അതിൽ വേറിട്ട് നിന്നത് കേരളം മാത്രമായിരുന്നു. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന ദിവസങ്ങളിൽ മറ്റുള്ള സംസ്ഥാനങ്ങൾക്ക് ആരോഗ്യ സംവിധാനങ്ങൾ തികയാതെ വരികയും ചെയ്തു. ഈ ഘട്ടത്തിലാണ് ഡിലെയ്ഡ് കർവ് എന്ന രീതി കേരളം അവലംബിച്ചത്. ഇതിൻ്റെ ഫലമായി കേരളത്തിലെ കൊവിഡ് രോഗികൾക്ക് ചികിത്സ നൽകാനും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾക്ക് സാധിച്ചു.

ഈ രീതി ശരിയാണ് എന്നും അതിനാൽ ആണ് സംസ്ഥാനത്തെ രോഗ വ്യാപന തോത് കുറയ്ക്കാൻ കേരളത്തിന് കഴിഞ്ഞത് എന്നും സീറോ സർവേ ഉദ്ധരിച്ച് സഞ്ജയ് റായ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മൂന്ന് മാസത്തെ കണക്കുകൾ നോക്കിയാൽ കേരളം കൊവിഡ് രണ്ടാം തരംഗത്തിൻ്റെ ഉച്ഛസ്ഥായി പിന്നിട്ടിട്ടുണ്ട്. ഇതിൻ്റെ ഫലമായി അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയും.

ഒക്ടോബർ ആദ്യ വാരത്തോടെ കേരളത്തിലെ കൊവിഡ് വ്യാപനത്തിന് ശമനം ഉണ്ടാവുമെന്നും ഇതിൻ്റെ സൂചനയായി കഴിഞ്ഞ രണ്ട് ദിവസത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനു താഴേക്ക് എത്തിയതിനെ കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫസർ സഞ്ജയ് റായിയുടെ നേതൃത്വത്തിൽ ആരോഗ്യ വിദഗ്ധരുടെ സംഘം ഭാരത് ബയോ ടെക് വികസിപ്പിച്ച മൂക്കിലൂടെ പ്രയോഗിക്കുന്ന വാക്സിനിൻ്റെ രണ്ടാം ഘട്ട പരീക്ഷണം എയിംസിൽ നടത്തി വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here