നാടിന് കാവൽ നിന്ന് പൊരുതിയ ആശയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കൊവിഡിന്റെ ആദ്യഘട്ടം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്ന, ഡിവൈഎഫ്ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ് ആർ ആശയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടയിൽ മരണപ്പെട്ട യുവ മുന്നണിപ്പോരാളി തലയൽ മേലെത്തട്ട് വീട്ടിൽ എസ്. ആർ ആശയുടെ വിയോഗം വേദനാജനകമാണ്. അവസാനവർഷ എൽ. എൽ. ബി വിദ്യാർത്ഥി കൂടിയായിരുന്ന ആശ, പഠനത്തോടൊപ്പമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കുചേർന്നത്.

പഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്ന ആശ, പോസിറ്റീവ് ആയിരുന്നവരെ ആശുപത്രികളിൽ എത്തിക്കാനും മറ്റുമുള്ള വോളന്റിയർ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു. ആശയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു .

എസ് ആർ ആശ (26) കൊവിഡ് ബാധിച്ച് ക‍ഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. എസ്എഫ്ഐ ലോക്കൽ വൈസ് പ്രസിഡന്റും ബാലരാമപുരം പഞ്ചായത്തിലെ ആർആർടി അംഗവുമായിരുന്നു.

പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ബാലരാമപുരം പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു. കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുവിമുക്തമാക്കാൻ നേതൃത്വം നൽകിയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ആശയുടെ ആകസ്‌മിക വേർപാട്‌ നാടിനെ ദുഃഖത്തിലാഴ്ത്തി.

തിങ്കളാഴ്ച രാത്രി ശ്വാസതടസ്സം ഉണ്ടായി നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ റെഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായി കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

റസൽപുരം തലയൽ വില്ലിക്കുളം മേലേ തട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ, -ശൈലജ ദമ്പതികളുടെ മകളാണ്. അജേഷ്, ആർഷ എന്നിവരാണ് സഹോദരങ്ങൾ. പാറശാല സ്വകാര്യ ലോ കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർഥിയാണ്‌. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ്‌ വി മോഹനന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ടോടെ കൊവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here