ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജിഎസ് ടി കൗൺസിൽ യോഗത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ് ടി പരിധിയിൽ കൊണ്ട് വരുന്ന കാര്യത്തിൽ നാളെ നടക്കുന്ന കൗൺസിൽ യോഗത്തിൽ ധാരണയാകും. ഇന്ധന വില വർധനയുടെ പേരിൽ സംസ്ഥാനങ്ങളുടെ വരുമാനം ഇല്ലാതാക്കാനും ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനുമാണ് ഇതിലൂടെ കേന്ദ്ര സർക്കാരിൻ്റെ നീക്കം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധന വില വർധനവിന്റെ പേരിലുള്ള ജനരോഷം തണുപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. അത് കൊണ്ട് തന്നെ നാളെ നടക്കുന്ന 45-ാമത് ജി എസ് ടി കൗൺസിൽ യോഗത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടി പരിധിയിൽ കൊണ്ടുവരാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്താൻ പോകുന്നത്.
സംസ്ഥാനങ്ങളുടെ വരുമാനം വലിയ തോതിൽ ഇല്ലാതാക്കുന്ന കേന്ദ്രത്തിന്റെ ഈ നീക്കത്തിനെ കൗൺസിൽ യോഗത്തിൽ എതിർക്കുമെന്ന് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്. കൊവിഡ് ആരംഭിച്ച ശേഷം ആദ്യമായി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ജി എസ് ടി കൗൺസിൽ യോഗം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലാണ്.
പാചക വാതക വില നിലവിൽ ജി എസ് ടി യിലാണ് ഉള്ളത്. നികുതി വർദ്ധിക്കുന്നില്ലെങ്കിലും ഉൽപ്പന്നത്തിന്റെ വില പെട്രോളിയം കമ്പനികൾ നിരന്തരം കൂട്ടുന്നുണ്ട്. നിലവിൽ ഡീസൽ, പെട്രോൾ വില നിർണയാധികാരവും പെട്രോളിയം കമ്പനികൾക്കാണ്. അതേസമയം ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക വിതരണം ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും നാളെ ചേരുന്ന ജി എസ്ടി കൗൺസിൽ യോഗം ചർച്ച ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here