മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി. സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർഥിക്ക് രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈ.എസ്.പി എ. സതീഷ്കുമാറിൻറെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.
കെ. സുന്ദരയുടെ വെളിപ്പെടുത്തലിൽ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയുടെ നാമനിർദേശ പത്രിക പിൻവലിക്കാൻ 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വാഗ്ദാനം ചെയ്തുവെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.
മാർച്ച് 21ന് രാവിലെ സ്വർഗ വാണിനഗറിലെ സുന്ദരയുടെ വീട്ടിലെത്തിയ ബി.ജെ.പി നേതാക്കൾ സുന്ദരയെ പൈവളിഗെ ജോഡ്ക്കല്ലിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിച്ച് തടങ്കലിൽ വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച ആയതിനാൽ പത്രിക പിൻവലിക്കാനായില്ല. സുന്ദരയെ വീട്ടിലെത്തിച്ച ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി.
മാർച്ച് 22ന് കാസർകോട് താളിപ്പടുപ്പിൽ കെ. സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വെച്ചാണ് പത്രിക പിൻവലിപ്പിക്കാനുള്ള അപേക്ഷയിൽ ഒപ്പുവെപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here