ഐ.പി.എൽ 2021-ന്റെ രണ്ടാം പാദത്തിന് ഞായറാഴ്ച യു.എ.ഇയിൽ തുടക്കം കുറിക്കുമ്പോൾ ഗൾഫിലുള്ള ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത. ഐ.പി.എൽ മത്സരങ്ങളുടെ ആവേശം നേരിൽക്കാണാൻ ക്രിക്കറ്റ് ആരാധകർക്ക് സ്‌റ്റേഡിയത്തിലേക്കു പ്രവേശനമനുവദിക്കുമെന്നു ബി.സി.സി.ഐയും യു.എ.ഇ സർക്കാരും വ്യക്തമാക്കി.
കൊവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ സീസണിലും ഈ സീസണിന്റെ ആദ്യ പാദത്തിലും കാണികൾക്ക് സ്‌റ്റേഡിയത്തിലേക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. കഴിഞ്ഞ സീസണിലെ ഐ.പി.എൽ മത്സരങ്ങൾ പൂർണമായും യു.എ.ഇയിലായിരുന്നു നടന്നത്. പിന്നീട് ഈ സീസണിന്റെ ആദ്യപാദം ഇന്ത്യയിലും അരങ്ങേറി.
ഈ രണ്ട് അവസരങ്ങളും കാണികളുടെ ആരവമില്ലാത്ത ഒഴിഞ്ഞ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്. ഇതിനു യു.എ.ഇയിൽ മാറ്റം വരുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. എന്നാൽ ഓരോ സ്‌റ്റേഡിയത്തിലും എത്ര കാണികളെ പ്രവേശിപ്പിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ഞായറാഴ്ച ദുബായ് സ്‌റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഐ.പി.എൽ രണ്ടാം പാദ മത്സരങ്ങൾക്കു തുടക്കമാകുക. ദുബായ്ക്കു പുറമേ അബുദാബി, ഷാർജ എന്നീ സ്‌റ്റേഡിയങ്ങളും ഐ.പി.എൽ മത്സരങ്ങൾക്കു വേദിയാകുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here