എല്ലാ ജനപ്രതിനിധികളേയും പൊലീസ് സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് പൊലീസ് മാനുവല്‍. സല്യൂട്ടടി ഏകപക്ഷീയമായി ഉയർന്ന റാങ്കിലുള്ളവർക്ക് നൽകുന്ന ആദരമല്ല, മറിച്ച് പരസ്പരം ആദരപൂർവ്വം നൽകുന്ന അഭിവാദ്യമാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം പറയുന്നു. സല്യൂട്ടടിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തില്‍ വസ്തുത എന്താണെന്ന് നോക്കാം
സുരേഷ് ഗോപി എംപി ഒല്ലൂര്‍ എസ്ഐയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം സല്യൂട്ട് ചെയ്യിപ്പിച്ച സാഹചര്യത്തിലാണ് പൊലീസ് മാനുവല്‍ പരിശോധിക്കേണ്ടതായി വരുന്നത്. പൊലീസ് മാന്വൽ പ്രകാരം എല്ലാ ജനപ്രതിനിധികളെയും സല്യൂട്ട് ചെയ്യേണ്ട ബാധ്യതയില്ലെന്നാണ് പറയുന്നത്. എന്നാൽ കീഴ്വഴക്കമായി ജനപ്രതിനിധികളെ പൊലീസുകാർ സല്യൂട്ടടിക്കാറുണ്ട്. സുരേഷ് ഗോപി സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമായിട്ടുണ്ട്.
രാഷ്ട്രപതി,പ്രധാനമന്ത്രി,വൈസ് പ്രസിഡന്റ്,ഗവർണർ,മുഖ്യമന്ത്രി,കേന്ദ്ര–സംസ്ഥാന മന്ത്രിമാർ, യൂണിഫോമിലുളള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍,തന്‍റെ അതേ റാങ്കിലുളള ഉദ്യോഗസ്ഥന്‍,ജില്ലാ കളക്ടർ മരിച്ച വ്യക്തികള്‍, ജഡ്ജിമാര്‍ എന്നിവരൊഴികെ മറ്റാര്‍ക്കും സല്യൂട്ട് ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനല്ല. എന്നാൽ ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യുന്നത് ജനാധിപത്യത്തെയും പ്രതിനിധികളെയും അംഗീകരിക്കാനാണ്.
അത് നിർബന്ധിതമാകുമ്പോഴാണ് പ്രശ്നങ്ങളെന്നാണ് പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി സിആര്‍ ബിജു പറയുന്നത്. ഹോര്‍മിസ് തരകന്‍ ഡിജിപിയായിരിക്കെ പുറത്തിറക്കിയ സ്റ്റാര്‍ഡിങ്ങ് ഓർഡറിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ചോദിച്ച് വാങ്ങേണ്ടതല്ല സല്യൂട്ട് എന്നിരിക്കെ സുരേഷ് ഗോപി നിര്‍ബന്ധപൂര്‍വ്വം സല്യൂട്ട് സ്വീകരിച്ചതില്‍ പൊലീസ് സേനയില്‍ തന്നെ അമര്‍ഷം പുകയുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here