അഴീക്കോടൻ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു

ധീര രക്തസാക്ഷിയും സമുന്നത സിപിഐ എം നേതാവുമായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന്‌ അഴീക്കോടൻ നിവാസിൽ കെ മീനാക്ഷി ടീച്ചർ (87) അന്തരിച്ചു. കണ്ണൂർ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതകാലം മുഴുവൻ നാടിന്‌ വേണ്ടി സമർപ്പിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി ടീച്ചർ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളായാണ്‌ ജനിച്ചത്‌.

1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972 സെപ്തംബർ 23നാണ്‌ ഇടതുമുന്നണി കൺവീനറും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെടുന്നത്. 16 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.

തീഷ്‌ണ സമരപോരാട്ടങ്ങൾ നിറഞ്ഞ അഴീക്കോടൻ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ടീച്ചർ സധൈര്യം ഒപ്പം നിന്നു. അഴീക്കോടന്റെ വേർപാടിനുശേഷം ടീച്ചറുടെ ജീവിതം കഷ്‌ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു. അഞ്ച് കുഞ്ഞു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ടീച്ചർ തനിച്ച്‌ ഏറ്റെടുത്തു. 34 വർഷം പള്ളിക്കുന്ന്‌ ഹൈസ്‌കൂൾ അധ്യാപികയായിരുന്നു.

പ്രധാനാധ്യാപികയായാണ്‌ വിരമിച്ചത്‌. എൻസി ശേഖർ പുരസ്‌കാരം, ദേവയാനി സ്‌മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌. മക്കൾ: ശോഭ, സുധ(റിട്ട. കണ്ണൂർ സർവകലാശാല ലൈബ്രേറിയൻ) , മധു (റിട്ട. തലശേരി റൂറൽ ബാങ്ക്‌) , ജ്യോതി ( ഗൾഫ് ) സാനു( ദേശാഭിമാനി, കണ്ണൂർ ) മരുമക്കൾ: കെ കെ ബീന (അധ്യാപിക, ശ്രീപുരം സ്‌കൂൾ) , ആലീസ്‌(ഗൾഫ്‌) ,എം രഞ്‌ജിനി(അധ്യാപിക, അരോളി ഗവ. സ്‌കൂൾ), പരേതനായ കെ ഇ ഗംഗാധരൻ(മനുഷ്യാവകാശകമീഷൻ അംഗം). സഹോദരങ്ങൾ: രവീന്ദ്രൻ(പയ്യാമ്പലം), പരേതയായ സാവിത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here