ഇനി വരേണ്ടതുണ്ടോ എന്ന് ഇ ഡി ആണ് തീരുമാനിക്കേണ്ടത് എന്ന് കുഞ്ഞാലികുട്ടി
ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലിം ലീഗ് മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ഇ.ഡി ചോദ്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കുഞ്ഞാലികുട്ടി. “ഇ ഡി വിളിച്ചത് നന്നായെന്ന് പി കെ കുഞ്ഞാലിക്കുട്ടി.കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം കിട്ടി.ഇനി വരേണ്ടതുണ്ടോ എന്ന് ഇ ഡി ആണ് തീരുമാനിക്കേണ്ടത്”
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലം പണിയിലെ അഴിമതി വഴികിട്ടിയ 10 ലക്ഷം മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്നും നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് തുക നിക്ഷേപിച്ചതെന്നും കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവായിരുന്നു ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ഹൈക്കോടതി ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. നേരത്തെ പരാതിക്കാരനേയും ഇബ്രാഹിം കുഞ്ഞിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ സമീറിനെ ഇ.ഡി വിളിപ്പിച്ചിരുന്നു.
ചന്ദ്രികയുടെ മറവില്‍ നടന്ന ഭൂമി ഇടപാടുകള്‍ അടക്കമുള്ള ബിനാമി ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്യാനാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ വിളിപ്പിച്ചിരിക്കുന്നത്.ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ചന്ദ്രിക വഴി വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. കുഞ്ഞാലിക്കുട്ടിയുടെ മകനും വിഷയത്തിൽ പങ്കുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെടി ജലീൽ രംഗത്തുവന്നിരുന്നു. കാരാത്തോട്ടെ പരിപ്പ് കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി. കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എൻ്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ. ജലീൽ ഫെയിസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ചന്ദ്രിക കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ രണ്ടിന് ഇ.ഡി വിളിപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയില്‍ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താന്‍ ഇ.ഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here