വിമലയ്ക്കും മകനും ഇനി കാട്ടാനയെ പേടിക്കാതെ ജീവിക്കാം; വിമലയ്ക്ക് വീട് നല്‍കാനുള്ള നടപടി പുരോഗമിക്കുന്നുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും ഓട്ടിസം ബാധിച്ച മകന്‍ സനലിനും ഇനി പുതുജീവിതം. ഇടുക്കി മൂന്നാര്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലുള്ള വിമലയുടെയും മകന്‍ സനലിന്റെയും ജീവിത ദൈന്യത നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താമസിക്കുന്ന വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന് ആനയെ ഭയന്ന് ഉയര്‍ന്നു നില്‍ക്കുന്ന പാറയ്ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്. മകന്റെ ചികില്‍സയും മുടങ്ങിയിരുന്നു. വൃക്കരോഗിയായതിനാലും മകനെ സംരക്ഷിക്കേണ്ടതിനാലും ജോലിക്ക് പോകാനും വിമലയ്ക്ക് സാധിച്ചിരുന്നില്ല.

മാധ്യമ വാര്‍ത്ത ശ്രദ്ധിച്ച തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വിമലക്ക് സ്ഥലവും വീടും സമയബന്ധിതമായി നല്‍കുന്നതിന് ഇടപെടുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം സെപ്തംബര്‍ 13ന് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എസ് ടി പ്രമോട്ടര്‍ എന്നിവര്‍ വിമലയെ സന്ദര്‍ശിച്ചു. ആ ദിവസം തന്നെ ഇടുക്കി ജില്ലാതല റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്യവേ, വിമലയുടെയും മകന്റേയും ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട കാര്യവും അടിയന്തര നടപടിയുണ്ടാകുമെന്നും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം മന്ത്രിയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത് കുമാര്‍ തിരുവനന്തപുരത്തുനിന്നും ചിന്നക്കനാലില്‍ എത്തി. പാറമുകളിലുള്ള വിമലയുടെ വീട് സന്ദര്‍ശിച്ചു. കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും മന്ത്രിയുടെ നിര്‍ദേശ പ്രകാരം താല്‍ക്കാലികമായി മാറ്റി താമസിപ്പിച്ച്, പുതിയ കട്ടിലും കിടക്കയും പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമലക്ക് വീട് ലഭ്യമാക്കാനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

2001ല്‍ വിമലക്ക് പട്ടയഭൂമി ലഭിച്ചിരുന്നുവെങ്കിലും കാട്ടാനശല്യം രൂക്ഷമായതിനാലും ഒറ്റപ്പെട്ട സ്ഥലത്തായതിനാലും അവിടെ താമസിക്കാനായില്ല. മുമ്പുണ്ടായിരുന്ന വീട് കാട്ടാന തകര്‍ത്തതിനെ തുടര്‍ന്നാണ് ഓട്ടിസം ബാധിച്ച മകനുമായി വിമല പാറപ്പുറത്ത് അഭയം തേടിയത്. രോഗാവസ്ഥയിലുള്ള മകന് ചികില്‍സ ഉറപ്പാക്കുന്ന തരത്തില്‍ കൂടി സംരക്ഷണം ഉറപ്പുവരുത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News