ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ്തങ്ങള്‍ ഇന്ന് എന്‍ഫോഴ്‌സ് മെന്റിന് മുന്നില്‍ ഹാജരായേക്കും. ചന്ദ്രികക്കായി ഭൂമി വാങ്ങിയതിലുള്‍പ്പെടെ സമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും മുഈനലി ആരോപിച്ചിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നലെ ഇ.ഡിക്ക് മുമ്പാകെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു.
ഇന്നലെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് മുഈനലി ശിഹാബ് തങ്ങളെയും ഇ.ഡി ചോദ്യം ചെയ്യുന്നത്.
ഇന്ന് രാവിലെ 11 മണിയോടെ ഇ.ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരായി മൊഴി നല്‍കാനാണ് മുഈനലിശിഹാബ്തങ്ങള്ക്ക് നോട്ടീസ് നല്‍കിയത്. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുല്‍ സമീറിന്റെ കഴിവുകേടാണെന്നും പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈനലി നേരെത്തെ പരസ്യമായി ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് മുഈനലിയില്‍ നിന്നും ഇ.ഡി ചോദിച്ചറിയുക.
കുഞ്ഞാലിക്കുട്ടിയെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും ചന്ദ്രികയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞത്. ആവശ്യമെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ ഇ.ഡി വീണ്ടും നോട്ടിസ് നല്‍കി വിളിപ്പിക്കും. അതേസമയം, സാക്ഷിയായാണ് തന്നെ വിളിപ്പിച്ചതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തെറ്റിദ്ധാരണങ്ങള്‍ മാറ്റാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here