ഭരണം ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും സ്ത്രീകളോടുള്ള വിവേചനം തുടർന്ന് താലിബാൻ.രാജ്യത്തെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്ക് താലിബാൻ വിലക്കേർപ്പടുത്തി.പകരം പുരുഷന്മാരെ മാത്രമാണ് ഇവിടേക്കു പ്രവേശിപ്പിക്കുന്നതെന്ന് വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങളോടു പറഞ്ഞു.
നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാൻ അനുവദിച്ചില്ലെന്നാണ് ജീവനക്കാരി മാധ്യമങ്ങളോടു പറഞ്ഞത്. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ചു മന്ത്രാലയത്തിനു സമീപം പ്രതിഷേധ പ്രകടനം നടത്താനാണു വനിത ഉദ്യോഗസ്ഥരുടെ തീരുമാനം.
വനിതകളെ കായിക മത്സരത്തില്‍ നിന്ന് താലിബാന്‍ വിലക്കിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് താലിബാൻ സർക്കാരിന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ.
അതേസമയം, അഫ്ഗാനിൽ താലിബാൻ ഭരണമേറ്റെടുത്ത 1996–2001 കാലഘട്ടത്തിൽ സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. 20 വർഷത്തിനു ശേഷം താലിബാൻ വീണ്ടും അധികാരത്തിലെത്തുമ്പോൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ടതു വനിതകളാണെന്നു തെളിയിക്കുന്ന സംഭവ വികാസങ്ങളാണ് അഫ്ഗാനിസ്ഥാനിൽനിന്ന് ഒരോ ദിവസവും പുറത്തുവരുന്നതെന്നും താലിബാന് കീഴിൽ ദുർഘടമായ ഭാവിയാകും സ്ത്രീകൾക്ക് ഇനി ഉണ്ടാവുകയുള്ളുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
എന്നാൽ തങ്ങളുടെ ഭരണത്തിന് കീഴിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കുമെന്ന് അഫ്ഗാനിൽ ഭരണം ഏറ്റെടുത്തതിന് തൊട്ട് പിന്നാലെ താലിബാൻ നേതാക്കൾ അറിയിച്ചിരുന്നു. ഇതിനു പുറമേ സ്ത്രീകൾക്ക് വീടാണ് സുരക്ഷിത ഇടമെന്ന് പ്രഖ്യാപിച്ച താലിബാൻ അവരെ മിക്ക ജോലിസ്ഥലങ്ങളിൽനിന്നും തിരികെ അയയ്ക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here