പ്രിയശാസ്ത്രകാരാ, ആദരണീയ സുഹൃത്തേ, വിട!താണു പത്മനാഭൻറെ അകാലനിര്യാണത്തിൽ അനുശോചിച്ച് എം എ ബേബി

താണു പത്മനാഭൻറെ അകാലനിര്യാണത്തിൽ അനുശോചിച്ച് എം എ ബേബി

താണു പത്മനാഭൻറെ അകാലനിര്യാണം അതീവ ദുഖകരമാണ്. അത്യന്തം അവിശ്വസനീയവും. ഇന്നലെ വൈകിട്ട് 5 മണിക്കും ഞങ്ങൾ പരസ്പരം കുറെയേറെ സമയം സംസാരിക്കുകയുണ്ടായി. പുതിയ മാതൃഭൂമിവാരികയിൽ പുറംചട്ടയിലെ മനോഹരമായ ചിത്രത്തോടെ വന്ന താണുപത്മനാഭനെക്കുറിച്ചുള്ള ദീർഘമായ രചനയെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു.

തിരുവനന്തപുരം ജില്ലയിൽ നെട്ടയത്തിനടുത്ത് താൻ കുറേക്കാലം മുമ്പു വാങ്ങിയ 9 സെന്റു ഭൂമിയിൽ ചെറിയൊരുവീടുവച്ച് ഭാവിയിൽ താമസമാക്കുന്ന കാര്യവും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. കേരളത്തിൽ ലോകനിലവാരത്തിലുള്ള ഒരുശാസ്ത്ര ഗവേഷണസ്ഥാപനം സംസ്ഥാനഗവണ്മന്റിന്റെ പിന്തുണയോടെ സ്ഥാപിക്കണം എന്നത് അദ്ദേഹത്തിന്റ സ്വപ്നമായിരുന്നു. ഇന്നത്തെ ഇന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞൻ എന്നു പറയാവുന്ന പ്രതിഭാശാലി ആയിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് ജനിച്ച് എസ്എംവിസ്കൂളിലും യൂണിവേഴ്സിറ്റി കോളേജിലും വിദ്യാഭ്യാസം ചെയ്തതിനു ശേഷമാണ് അദ്ദേഹം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൽ നിന്ന് പിഎച്ച്ഡി നേടുന്നത്. മുതിർന്ന ശാസ്ത്രജ്ഞൻ പ്രൊഫ. ജയന്ത് നാർലിക്കർ ആയിരുന്നു താണുപത്മനാഭന്റെഗൈഡ്.

ബിഎസ്സിയും എംഎസ്സിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് പഠിച്ചത്. ബിഎസി വിദ്യാർത്ഥി ആയിരിക്കെ, ഇരുപതാം വയസ്സിൽ ജനറൽ റിലേറ്റിവിറ്റിയെക്കുറിച്ചുള്ള തൻറെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു (1977).

ഇന്ത്യൻ സൈദ്ധാന്തികഭൌതികജ്ഞരിൽ മുൻനിരയിലായിരുന്ന അദ്ദേഹം ഒരു കോസ്മോളൊജിസ്റ്റും ആയിരുന്നു. ഭൂഗുരുത്വം, ഘടനാ രൂപീകരണം, ക്വാണ്ടം ഗ്രാവിറ്റി എന്നീ മേഖലകളിൽ ഗവേഷണസംഭാവനകൾ നടത്തിയ അദ്ദേഹം തമോഊർജത്തെക്കുറിച്ചുള്ള പഠനത്തിലും സംഭാവനകൾ നല്കി.

പൂനെയിലെ പ്രസിദ്ധമായ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൻറെ (അയൂക്കാ)ഡയറക്ടർ ആയിരുന്നു ദീർഘകാലമായി.2006-2011 ലെ ഇടതുപക്ഷ ജനാധിപത്യമുന്നണിഗവണ്മന്റ് കേരളത്തിൽ അന്തർസർവ്വകലാശാലാ പഠനകേന്ദ്രങ്ങൾതുടങ്ങിയത് പൂനൈയിലെ അയൂക്കാ മാതൃകകൂടി പഠിച്ചതിനുശേഷമായിരുന്നു.
അന്ന് ഞാൻ അയൂക്കാസന്ദർശിക്കുമ്പോൾ അതിന്റെഡയറക്ടർ ജയന്ത് നർലിക്കറും ഡെപ്യൂട്ടി ഡയറക്ടർ താണുപത്മനാഭനുമായിരുന്നു.

ലോകമെങ്ങുമുള്ള സർവകലാശാലകളിലും അസ്ട്രോണമി സ്ഥാപനങ്ങളിലും അധ്യക്ഷനായും അംഗമായും ഒക്കെ അദ്ദേഹം പലനിലയിൽ സേവനം അനുഷ്ഠിച്ചു. ശാസ്ത്രപ്രചാരണത്തിൽ തല്പരനായ അദ്ദേഹം ഇരുനൂറിലേറെ ജനകീയ ശാസ്ത്രപ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഭൌതികത്തിൻറെ കഥ എന്ന പേരിൽ കുട്ടികൾക്കായി എഴുതിയ ഗ്രാഫിക് പുസ്തകവും ശ്രദ്ധേയമാണ്.

2006 ലെ എൽ ഡി എഫ് മന്ത്രിസഭയുടെ കാലത്ത് കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി പരിഗണിച്ചാൽ അംഗീകരിക്കുമോ എന്ന് ഞാൻ അന്വേഷിച്ചു. ‘ഇത് വലിയൊരു അംഗീകാരമാണെങ്കിലും തല്ക്കാലം എന്നെ ഗവേഷണപരിപാടികൾ തുടരാൻ അനുവദിക്കണം ‘ എന്ന് അപേക്ഷിക്കുകയാണു ചെയ്തത്.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ക്ഷണം സ്വീകരിച്ച് കുട്ടികൾക്കായി പ്രഭാഷണം നടത്താൻ വന്നപ്പോൾ ആണ് ഞങ്ങൾ കൂടുതൽ അടുത്തതും ബന്ധം ദൃഢമാവുന്നതും. അയൂക്കാ സന്ദർശനവേളയിൽ പൂനൈയിലെവീട്ടിൽനിന്നുകഴിച്ച രുചികരമായ ഭക്ഷണത്തിന്റെ കാര്യം തിരുവനന്തപുരത്തു കണ്ടപ്പോൾ ഓർമിപ്പിച്ചു. അപ്പോൾ വീണ്ടും പൂനയിലേക്കുക്ഷണംവന്നു. അത് പ്രകാരം മോഹിച്ച പൂനാ സന്ദർശനം പലകാരണങ്ങളാലും നടന്നില്ല. ഇക്കാലത്ത് എൻറെ വീട്ടിൽ അദ്ദേഹം പലതവണ വന്ന ഓർമകളും മനസ്സിലേക്കു കടന്നുവരുന്നു.

ഇന്ത്യയിൽ മാത്രം പഠിക്കുകയും ഇന്ത്യയിൽ മാത്രം ഗവേഷണം നടത്തുകയും ചെയ്ത് നോബൽ സമ്മാനം നേടുന്ന അപൂർവ്വ ഇന്ത്യൻ ശാസ്ത്രജ്ഞനാവും , ഡോ സി വി രാമനെപ്പോലെ , താണുപത്മനാഭനും എന്ന് പലരും കരുതിയിരുന്നു. (മറ്റുപലരും ഇന്ത്യയിലെപഠനംകഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തുപോയതിനെത്തുടർന്ന് നോബൽ നേടിയവരാണ്!)

പക്ഷേ, രംഗബോധമില്ലാത്ത വിദൂഷകനെപ്പോലെ കടന്നുവന്ന ഒരു ഹൃദയാഘാതം ഈ പ്രതിഭാശാലിയെ വളരെ നേരത്തെ ശാസ്ത്രലോകത്തുനിന്ന് പിടിച്ചുകൊണ്ടുപോയി. പ്രിയപത്നി വാസന്തിയെ ഫോണിൽവിളിച്ച് സംസാരിച്ചപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല. ഇന്നലെ എന്നോട് ഫോണിൽ സംസാരിച്ചകാര്യമെല്ലാം അവർ തമ്മിൽ ഇന്നലെ വിശദമായി പറഞ്ഞകാര്യവും വാസന്തി എന്നോടുസൂചിപ്പിച്ചു. വാസന്തിയും മകൾ ഹംസയും ഈ ആഘാതം നേരിടാൻ കരുത്തുനേടുമെന്ന് വിശ്വസിക്കുന്നു.

പ്രിയശാസ്ത്രകാരാ, ആദരണീയ സുഹൃത്തേ, വിട.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News