കൊല്ലം അഞ്ചലിൽ ടെമ്പോ ഡ്രൈവർക്ക് ക്രൂരമർദ്ദനം. തൻറെ വണ്ടിയിൽ കാർ തട്ടിയത് ചോദ്യം ചെയ്തതിനാണ് മൂന്നംഗം സംഘം, ഡ്രൈവറെ മർദ്ദിച്ചത്. മർദ്ദനമേറ്റ കൊല്ലം കടവൂർ സ്വദേശി സജീവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. അഞ്ചൽ സ്വദേശികളായ മൂന്നു പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
സ്വന്തം വാഹനത്തിൽ കാറിടിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് ഡ്രൈവറെ കൂട്ടം ചേർന്ന് തല്ലിയത്. മിൽമയുടെ കവറുപാൽ വിതരണക്കാരനാണ് ടെമ്പോ ഡ്രൈവറായ സജീവ്. പാലുമായി വരുന്നതിനിടെ അക്രമികൾ സഞ്ചരിച്ചിരുന്ന കാർ ടെമ്പോയിൽ ഇടിച്ചു. ടെമ്പോയുടെ ലൈറ്റ് തകർന്നിട്ടും കാർ നിർത്താതെ പോയി. അഞ്ചൽ ചന്തമുക്കിന് സമീപം കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സജീവ് അപകടത്തെ കുറിച്ച് മൂന്നംഗ സംഘത്തോട് ചോദിച്ചു. ഇതിൽ പ്രകോപിതരായ മൂന്നംഗ സംഘം സജീവിനെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.
അഞ്ചൽ സ്വദേശികളായ ശ്യാം, സുരേഷ്, സിറാജ് എന്നിവരാണ് ആക്രമിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ മൂന്നു പേർക്കുമെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here