ഓണ്‍ലൈന്‍ പഠനത്തിന് എസ്.ടി കുട്ടികള്‍‍ക്ക് ലാപ്‍ടോപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കം

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.

കമ്പോളത്തില്‍ നിന്നും പെട്ടെന്ന് ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ താമസം നേരിടുന്നതിനാല്‍ ഇപ്പോള്‍ സ്കൂളുകളില്‍ കൈറ്റ് ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ച ലാപ്‍ടോപ്പുകള്‍ തിരിച്ചെടുത്താണ് ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ പത്താം ക്ലാസിലെ മുഴുവന്‍ എസ്.ടി കുട്ടികള്‍ക്കുമാണ് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. പൊതുപരീക്ഷ തീരുന്ന ഉടനെ പ്ലസ്‍ടു കുട്ടികള്‍ക്കും തുടര്‍ന്ന് ഘട്ടം ഘട്ടമായി മറ്റു ക്ലാസുകളിലെ കുട്ടികള്‍ക്കും ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കും.

ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് അതതു സ്കൂളുകള്‍ വഴി ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന മാതൃകയില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. ജൂണ്‍ അവസാനവാരം ഉപകരണങ്ങള്‍ ലഭ്യമല്ലാത്ത എസ്.ടി കുട്ടികുളുടെ എണ്ണം 43952 ആയിരുന്നെങ്കില്‍ സെപ്റ്റംബറില്‍ ഇത് 37715 ആയി കുറഞ്ഞു. ഈ കുട്ടികള്‍ക്കാണ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്.

ഇപ്രകാരം സ്കൂളുകളില്‍ നിന്നും തിരിച്ചെടുക്കുന്ന ലാപ്‍ടോപ്പുകള്‍ക്ക് പകരം പുതിയ ലാപ്‍ടോപ്പുകള്‍ ഈ സ്കൂളുകള്‍ക്ക് ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇതിനുള്ള തുടര്‍നടപടികള്‍ക്കായി കൈറ്റിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. അതോടൊപ്പം പട്ടികവര്‍ഗ വകുപ്പിന്റെ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉപയോഗിച്ച് ഈ കുട്ടികള്‍ക്ക് പുതിയ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കാനും നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കൈറ്റിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വെച്ച് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് ഉത്തരംകോട് പ്രഥമാധ്യാപിക സി.ആര്‍.‍ ശിവപ്രിയയ്ക്ക് ലാപ്‍ടോപ്പ്
നല്‍കിക്കൊണ്ടാണ് മന്ത്രി വിതരണോദ്ഘാടനം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News