വയനാട് നെല്ലിയമ്പത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലെ പ്രതിയിലേക്ക് പൊലീസെത്തിയത് സമാനതകളില്ലാത്ത അന്വേഷണത്തിലൂടെയാണ്. അഞ്ചുലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചും മൂവായിരം കുറ്റവാളികളെ നിരീക്ഷിച്ചും ദുരൂഹമായ കൊലപാതകത്തില്‍ പൊലീസ് തുമ്പുണ്ടാക്കി.
മൊഴിയിലെ വൈരുദ്ധ്യം കാരണം രണ്ടാം തവണ ചോദ്യം ചെയ്യലിന് വിളിച്ച അയല്‍വാസിയായ അര്‍ജ്ജുന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റുണ്ടായത്. അതിദുരൂഹമായ കൊലപാതകങ്ങള്‍. തെളിവുകള്‍ ശേഷിക്കാതെ ആസൂത്രിതമായാണ് കേശവന്‍ നായരേയും പത്മാവതിയേയും പ്രതി കൊലപ്പെടുത്തിയത്.
മാസങ്ങള്‍ നീണ്ട അന്വേഷണം പോലീസ് നടത്തിയത് സംഭവസ്ഥലത്തിന് സമീപം ക്യാമ്പ് ചെയ്താണ്.മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 41 അംഗ അന്വേഷണ സംഘം മൂവായിരത്തോളം കുറ്റവാളികളെ നിരീക്ഷിച്ചു. അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍കോളുകളും പ്രദേശത്തെയും സമീപപ്രദേശങ്ങളിലേയും 150-ഓളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
പരിസരവാസിയായ അര്‍ജുനെ പൊലീസ് നേരത്തേ നിരീക്ഷിക്കുന്നുണ്ടായിരുന്നു.ഇയാള്‍ക്ക് ചില മോഷണക്കേസുകളുടെ പശ്ചാത്തലമുള്ളതായിരുന്നു കാരണം. രണ്ടാം തവണയും ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച
അര്‍ജ്ജുനെ ആശുപത്രി വിട്ടതോടെ വീണ്ടും ചോദ്യം ചെയ്തു.ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മോഷണത്തിനായി വീട്ടിനുള്ളില്‍ കയറിയ അര്‍ജ്ജുന്‍ വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ദാരുണമായി വൃദ്ധദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തേ തുടര്‍ന്ന് നെല്ലിയമ്പം ഭീതിയിലാഴ്ന്നിരുന്നു.
ചില മോഷണശ്രമങ്ങളും പ്രദേശത്ത് നടന്നത് ആശങ്കയേറ്റുകയും ചെയ്തിരുന്നു.ഇതിനിടെ പല ഊഹാപോഹങ്ങളും പരന്നു.ഇതിനെല്ലാമാണ് പോലീസ് സമഗ്രമായ അന്വേഷണത്തിലൂടെ വിരാമമിട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here