88,000 ലൈഫ് വീടുകൾകൂടി ഈ വർഷം; മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഈ വർഷം 88,000 വീടുകൾകൂടി നിർമിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. വരുന്ന നാലു വർഷങ്ങളിൽ നാലു ലക്ഷം വീടുകൾകൂടി നിർമിച്ച് ഈ സർക്കാരിന്റെ കാലത്ത് അഞ്ചു ലക്ഷം വീടുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിയിൽ 12,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിച്ചൽ വെടിവച്ചാൻകോവിൽ സ്വദേശി വിദ്യയുടെ വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ എല്ലാവർക്കും സുരക്ഷിതമായി അന്തിയുറങ്ങാൻ സ്വന്തം വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ പോകുകയാണ്. ലൈഫ് പദ്ധതി രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവർക്കു ഭൂമിയും വീടും നൽകുന്നതും ഇതിന്റെ ഭാഗമായി നടക്കുന്നു. ലൈഫിന്റെ ഭാഗമായി നിർമിക്കുന്ന 36 ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൂർത്തീകരണത്തോടടുക്കകയാണ്. ഇതും ഉടൻ കൈമാറാൻ കഴിയും. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം നാം ഉടൻ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന വലിയ ഒരു പദ്ധതിക്കു സർക്കാർ ഉടൻ തുടക്കംകുറിക്കുമെന്നു മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും 1000 ജനസംഖ്യയ്ക്ക് അഞ്ചു വീതം തൊഴിൽ നൽകുന്ന പുതിയ പദ്ധതിയും ആസൂത്രണം ചെയ്യുകയാണ്. വാതിൽപ്പടി സേവനം ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ഘട്ടത്തിൽ സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതികൾ കേരളത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News