സിനിമ സംവിധായകനെന്ന വ്യാജേന കടയിലെത്തി 15കാരിയെ കടന്ന് പിടിച്ച ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനൽ പിടിയിൽ. മല്ലപ്പള്ളി കൈപ്പട്ട് ആലുംമൂട്ടിൽ രാജേഷ് ജോർജിനെ (44) ആണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പകൽ മൂന്നോടെ പാലാ മുരുക്കുംപുഴയിൽ പെൺകുട്ടിയുടെ അമ്മ നടത്തുന്ന കടയിലാണ് സംഭവം. മകളെ കട ഏൽപ്പിച്ച് അത്യാവശ്യകാര്യത്തിനു അമ്മ പുറത്തു പോയ സമയത്താണ് ഇയാൾ കടയിൽ എത്തിയത്. ഫോൺ വിളിച്ച് എത്തിയ പ്രതി കുട്ടിയുടെ അമ്മയോടാണ് ഫോണിൽ സംസാരിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയുമായി സംസാരിച്ച് പാട്ടിലാക്കാനായിരുന്നു ശ്രമം.
താൻ ഒരു സിനിമ സംവിധായകൻ ആണെന്നും പുതിയ സിനിമയിലേക്ക് അഭിനയിക്കാൻ ആളെ ആവശ്യമുണ്ടെന്നും അമ്മയുടെ സമ്മതപ്രകാരമാണ് കുട്ടിയെ കാണാൻ എത്തിയതെന്നും അറിയിച്ചു. ശരീരത്തിൻ്റെ അളവുകൾ എടുക്കണമെന്ന് പറഞ്ഞ് ഇയാൾ കതക് അടയ്ക്കാൻ ആവശ്യപ്പെട്ടതോടെ പെൺകുട്ടി കടയിൽനിന്ന് കരഞ്ഞ് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.ഈ സമയം കടയിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നഗരത്തിൽനിന്ന് പിടികൂടിയത്.
പാലാ എസ്എച്ച്ഒ കെ പി തോംസൻ്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് നഗരത്തിൽ വിവിവ കേന്ദ്രങ്ങളിൽ ഒരേ സമയം തെരച്ചിൽ നടത്തുകയായിരുന്നു. ടാക്സി വാഹനത്തിൽ മഫ്തിയിൽ പൊലീസ് സംഘം പെൺകുട്ടിയെയും അമ്മയെയും കൂട്ടി നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചുപെറുക്കി. ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നതിനിടെ കെഎസ്ആർടിസി ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന പ്രതിയെ പൈൺകുട്ടി വസ്ത്രങ്ങൾ കണ്ട് തിരിച്ചറിയുകയായിരുന്നു. തുടർന്ന് മഫ്തിസംഘം പ്രതിയെ തന്ത്രപൂർവ്വം വളഞ്ഞ് പിടിക്കുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ് എടുത്തു. കീഴ്‌വായ്പൂര് പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട രാജേഷ് സമാന സംഭവങ്ങളിൽ ഉൾപ്പെടെ 18 ഓളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ, കടയ്ക്കൽ, പൂയപ്പള്ളി, കീഴ്‌വായ്പൂര്, ആറന്മുള, ആറ്റിങ്ങൽ, കിളിമാനൂർ, ഹിൽപാലസ്, തോപ്പുംപടി എന്നിവിടങ്ങളിലായി സമാനമായ 15 കേസുകളിൽ പ്രതിയാണ് പിടിയിലായ രാജേഷെന്ന് സി ഐ കെ പി ടോംസൺ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here