സംസ്ഥാനത്ത് മുന്നൂറ് വില്ലേജ് ഓഫീസുകൾ ഉടന്‍ സ്മാർട്ട് ആകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേരളത്തിലെ വില്ലേജ് ഓഫീസുകളുടെ രൂപ ഭാവങ്ങളിൽ തന്നെ മാറ്റമുണ്ടാകുമെന്നും മന്ത്രി കൈരളിന്യൂസിന്‍റെ ‘നൂറില്‍ നൂറ്’ എന്ന പ്രത്യേക പരിപാടിയില്‍ പറഞ്ഞു.
ഏറ്റവും കൂടുതൽ റവന്യൂ സേവനങ്ങൾ ഉപയോഗിക്കുന്ന മനുഷ്യർ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസുകൾ ആണ്. റവന്യൂ വകുപ്പിലെ പടിവാതിൽ എന്നുപറയുന്നത് വില്ലേജ് ഓഫീസുകൾ ആണ്. കേരളത്തിലെ 1666 വില്ലേജുകളിലായി 1532 കെട്ടിടങ്ങളിലാണ് അത് പ്രവർത്തിക്കുന്നത്. ഈ 1532 കെട്ടിടങ്ങളും അഞ്ചു വർഷക്കാലം കൊണ്ട് സമ്പൂർണ്ണ സ്മാർട്ട് ആകുമെന്ന് കേരളത്തിലെ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ ആദ്യ വരികളിൽ സൂചിപ്പിച്ചു. അത്രയും നാൾ ഞങ്ങൾ കാത്തു നിൽക്കുന്നില്ല. ഞങ്ങൾ അതിനു മുൻപേ അത് പൂർത്തിയാക്കുവാൻ ഉള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.
നവംബർ മാസത്തോടെ മുന്നൂറോളം വില്ലേജ് ഓഫീസുകൾ ഒരേസമയം സ്മാർട്ട് ആക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ വേണ്ടി പോവുകയാണ്. അത് വരുമ്പോൾ കേരളത്തിലെ വില്ലേജ് ഓഫീസുകളുടെ രൂപ ഭാവങ്ങളിൽ തന്നെ മാറ്റമുണ്ടാകും. കൈരളി ടിവി തന്നെ ചർച്ചയിൽ കഴിഞ്ഞ ദിവസം ഞാൻ ഉദ്ഘാടനം ചെയ്ത കോട്ടപ്പടി വില്ലേജ് ഓഫീസ് കാണിക്കുകയുണ്ടായി. നമ്മുടെ ചാത്തന്നൂർ മണ്ഡലത്തിലെ വിവിധങ്ങളായ വില്ലേജ് ഓഫീസുകളുടെ സ്വഭാവങ്ങൾ കാണിക്കുകയുണ്ടായി. വില്ലേജ് ഓഫീസുകൾ പഴയ ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ എന്നതിൽനിന്ന് ഭൗതികമായ വലിയ മാറ്റത്തിലേക്ക് മാറുകയാണ്. അത് പൂർണമായും ഈ സർക്കാരിന്റെ കാലയളവിൽ നടപ്പിലാക്കും. മന്ത്രി അറിയിച്ചു.
കെട്ടിടങ്ങൾ മാത്രം മാറിയാൽ പോരാ നമുക്ക് അതിനകത്തുള്ള സേവനങ്ങൾ കൂടി സ്മാർട്ട് ആക്കണം. അതിന്റെ ഭാഗമായി ഏഴ് സേവനങ്ങൾ ഇതിനകം സ്മാർട്ട് ആയി കഴിഞ്ഞു. ഭൂനികുതി ഇനി മുതൽ കേരളത്തിൽ എവിടെ ഇരുന്നു ആർക്കും ഓൺലൈൻ ആയി അയക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here