അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍. 7–12 ക്ലാസുകളിലെ ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതൽ സ്കൂളുകളിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെയും അധ്യാപികമാരുടെയും കാര്യം ഉത്തരവിൽ പരാമർശിച്ചിട്ടില്ല.
ഇതോടെ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം അടുത്ത മാസം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ തിരിച്ചെത്താന്‍ കഴിയും. എന്നാല്‍ പെണ്‍കുട്ടികള്‍ വീടുകളില്‍തന്നെ ഇരിക്കേണ്ടിവരും. സെക്കന്‍ഡറി സ്‌കൂളുകള്‍ ഏഴ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കുവേണ്ടി ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാൽ പുരുഷന്മാരായ അധ്യാപകരും ആണ്‍കുട്ടികളും സ്‌കൂളുകളില്‍ എത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.
അതേസമയം, രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതു മുതല്‍ വീടുകളില്‍തന്നെ കഴിയുന്ന അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ഭാവി എന്തായിരിക്കും എന്നകാര്യത്തില്‍ വ്യക്തതയില്ല. ഇതോടെ രാജ്യത്തെ പകുതിയോളം വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തെ ഏക രാജ്യമായി അഫ്ഗാനിസ്താന്‍ മാറും.
ഇതാദ്യമായല്ല സ്ത്രീകൾക്ക് നേരെയുള്ള വിവേചനം അഫ്ഗാനിസ്ഥാനിൽ താലിബാൻ തുടരുന്നത് കായിക മേഖലയിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും സ്ത്രീകളെ താലിബാൻ വിലക്കിയിരുന്നു. എന്നാൽ രാജ്യത്ത് തങ്ങളുട ഭരണത്തിന് കീഴിൽ സ്ത്രീകൾക്ക് പൂർണസ്വാതന്ത്രം നൽകുമെന്ന താലിബാന്റെ വാഗ്ദാനത്തിന് ഇതോടെ പ്രസക്തി ഇല്ലാതാവുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here