തന്‍റെ പേര് ഉപയോഗിക്കുന്നത് വിലക്കണം; മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിനോ സമ്മേളനങ്ങൾ നടത്തുന്നതിനോ തൻറെ പേര് ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ് സൂപ്പർ താരം വിജയ് കോടതിയെ സമീപിച്ചു. മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ് കേസ്. പിതാവ് എസ്.എ. ചന്ദ്രശേഖർ, അമ്മ ശോഭ ചന്ദ്രശേഖർ എന്നിവരെ കൂടാതെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ഒമ്പതുപേർക്കും എതിരെയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

എന്റെ അച്ഛൻ പുറത്തിറക്കുന്ന പ്രസ്താവനകളുമായി നേരിട്ടോ അല്ലാതെയോ എനിക്ക് ഒരു ബന്ധവുമില്ല. അച്ഛന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പിന്തുടരേണ്ട ആവശ്യം എനിക്ക് ഇല്ല. അച്ഛൻ ആരംഭിച്ച രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ഒഴിവാക്കണമെന്നാണ് എന്റെ ആരാധകരോട് പറയാനുള്ളത്. എന്റെ പേരോ, ചിത്രമോ, എന്റെ ആരാധക കൂട്ടായ്മയേയോ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചാൽ ഞാൻ അവർക്ക് നേരെ വേണ്ട നടപടി സ്വീകരിക്കും,’ തന്റെ ഔദ്യോഗിക പ്രസ്താവനയിൽ വിജയ് പറഞ്ഞു.

വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും പാർട്ടി രൂപീകരിക്കുമെന്നും ചന്ദ്രശേഖർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിജയ്യുടെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ബന്ധുവായ പത്മനാഭനെ പാർട്ടി പ്രസിഡന്‍റായും ശോഭയെ ട്രഷററായും നിയമിക്കുമെന്നും താൻ ജനറൽ സെക്രട്ടറിയാകുമെന്നും ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ വിജയ്യുടെ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കത്തെ ചന്ദ്രശേഖർ രാഷ്ട്രീയപാർട്ടിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും പാർട്ടിയിൽ ആരും അംഗത്വമെടുക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു.

തമിഴ്നാട്ടിൽ അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ് മക്കൾ ഇയക്കം തയാറെടുക്കുന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്യുടെ ഹര്‍ജി. വിജയ്യുടെ ഹര്‍ജി ഈ മാസം 27ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News