കർണാടകയിൽ രണ്ട് വയസ്സുകാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്ന് ദളിത് കുടുംബത്തിന് പിഴ ചുമത്തിയ സംഭവത്തിൽ തുക ഈടാക്കില്ലെന്ന് സമുദായ നേതാക്കൾ. കർണാടകയിലെ മിയാപൂർ ഗ്രാമത്തിൽ സെപ്റ്റംബർ നാലിന് ആണ് അച്ഛൻ്റെ കണ്ണ് വെട്ടിച്ച് രണ്ട് വയസുകാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ദലിതർ പ്രവേശിച്ച് അശുദ്ധമാക്കിയ ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തണം എന്നാവശ്യപ്പെട്ട് ആണ് ഉയർന്ന ജാതിയിൽ പെട്ട ചിലർ കുടുംബത്തോട് ഇരുപത്തി അയ്യായിരം രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടത്.
നിയമ നടപടിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല എന്നാണ് പൊലീസിനോട് കുടുംബം പറഞ്ഞത്. സമുദായ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ പിഴ ചുമത്തിയ നടപടിയിൽ ലിംഗായത്ത് നേതാക്കൾ ഖേദം പ്രകടിപ്പിച്ചു. തങ്ങളുടെ അറിവോടെ അല്ല പിഴ ചുമത്തിയ നടപടി ഉണ്ടായതെന്നും ഏതാനും ചിലരുടെ തീരുമാനം ആയിരുന്നു ഇതെന്നുമാണ് ലിംഗായത് നേതാക്കൾ അറിയിച്ചത്.
സെപ്റ്റംബർ നാലിനായിരുന്നു ചെന്നദാസാ വിഭാഗത്തിൽ പെട്ട രണ്ട് വയസ്സുകാരൻ ക്ഷേത്രത്തിന് അകത്ത് കയറിയത്. കുട്ടിയുടെ ജന്മ ദിനം ആയതിനാൽ പുറത്ത് നിന്ന് പ്രാർത്ഥിക്കാൻ ആണ് രണ്ട് വയസുകാരനെയും കൂട്ടി പിതാവ് ക്ഷേത്രത്തില്‍ എത്തിയത്. ദളിത് വിഭാഗത്തിൽ പെട്ട കുട്ടി കയറിയതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധികലശം ചെയ്യാൻ ആണ് 25000 രൂപ കുടുംബത്തിന് തദ്ദേശീയരായ ഉയർന്ന ജാതിക്കാരായ ക്ഷേത്രം ഭാരവാഹികൾ സെപ്റ്റംബർ പതിനൊന്നിന് യോഗം ചേർന്ന് ചുമത്തിയത്.
പൊലീസ് വിഷയത്തിൽ ഇടപെട്ടു എങ്കിലും പരാതി നൽകാൻ കുടുംബം തയ്യാറായില്ല. ലീംഗായത് സമുദായത്തിന് വലിയ സ്വാധീനമുള്ള കോപ്പൽ ജില്ലയിൽ മുപ്പത് ദളിത് കുടുംബങ്ങൾ മാത്രമാണു ഉള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here