കൊവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന കേരള ടൂറിസത്തിന് ഉണര്‍വേകി 1200 വിനോദ സഞ്ചാരികളുമായി ആദ്യ കപ്പല്‍ കൊച്ചിയില്‍ എത്തി. മുംബെയിൽ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര നൗകയാണ് കൊച്ചിയിൽ ഒരു പകൽ നങ്കൂരമിട്ടത്. കൊച്ചിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം വൈകിട്ടോടെ സഞ്ചാരികളുമായി കപ്പൽ ലക്ഷദ്വീപിലേക്ക് തിരിക്കും.
2020 മാർച്ചിലാണ് വിനോദസഞ്ചാരികളുമായി അവസാന കപ്പൽ കൊച്ചിയിൽ എത്തിയത്. പിന്നിട് കൊവിഡ് പിടി മുറുകിയതോടെ വിനോദസഞ്ചാര കപ്പലുകൾക്കും കുരുക്കു വീണു. ഇതോടെ ഹോംസ്റ്റേ, റിസോർട്ട്, വഴിയോര കച്ചവടക്കാർ തുടങ്ങി 10,000ത്തിലേറെ പേരുടെ ഉപജീവനമാർഗമാണ് പ്രതിസന്ധിയിലായത്. എന്നാൽ ഒരിടവേളയ്ക്കുശേഷം ആഡംബര കപ്പലുകൾ കൊച്ചിയിൽ എത്തിയതോടെ ഏറെ പ്രതീക്ഷയിലാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്
കൊവിഡ് അടച്ചിടലിനുശേഷം ആദ്യമായി കപ്പൽമാർഗം കേരളത്തിലെത്തിയ സഞ്ചാരികൾക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവർ ചേർന്ന് സ്വീകരണവും നൽകി. കൊവിഡ് പ്രതിസന്ധി മൂലം മുടങ്ങിക്കിടന്ന യാത്രകൾ വീണ്ടും സാധ്യമായ സന്തോഷത്തിലായിരുന്നു വിനോദസഞ്ചാരികൾ.
നിലവിൽ ആദ്യ കപ്പൽ എത്തിയതിനു പിന്നാലെ മാസത്തിൽ രണ്ടു കപ്പലുകൾ കൊച്ചിവഴി സർവിസ് നടത്താനും സ്വകാര്യ കമ്പനി തീരുമാനിച്ചു. സഞ്ചാരികളുടെ എണ്ണമനുസരിച്ച് ഇത് ആഴ്ചയിൽ ഒന്നായി ഉയരാനും സാധ്യതയുണ്ട്. ഇതോടെ കൊവിഡ് പ്രതിസന്ധി മറികടന്ന് ടൂറിസം മേഖല വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷയിലാണ് സംസ്ഥാന ടൂറിസം വകുപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here